

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുമായി ബന്ധപ്പെട്ട പത്ത് സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി റദ്ദാക്കി കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി. കോടതി വിധി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) തിരിച്ചടിയായി.
എൻഐഎയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2022 മുതൽ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്‌എ) കീഴിലുള്ള നിർദ്ദിഷ്ട അതോറിറ്റി ആരംഭിച്ച ജപ്തി നടപടികളെ ചോദ്യം ചെയ്ത് സ്വത്തിന് മേൽ അവകാശമുള്ള ട്രസ്റ്റികളും വ്യക്തിഗത ഉടമകളും സമർപ്പിച്ച അപ്പീലുകളിലാണ് വിധി.
മലപ്പുറത്ത് ഗ്രീൻ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടർ ഭൂമിയും കെട്ടിടവും ജപ്തി റദ്ദാക്കിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. പി എഫ് ഐ യുമായി ബന്ധപ്പെട്ട് എൻ ഐ എയുടെ പരിശോധനയ്ക്ക് വിധേയമായ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്.
ആലപ്പുഴയിലെ ആലപ്പി സോഷ്യൽ കൾച്ചറൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളവ, മണ്ണഞ്ചേരിയിലെ ഷാഹുൽ ഹമീദ്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷൻ, പന്തളം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയാണ് മറ്റ് സ്വത്തുക്കൾ. ചാവക്കാട്ടെ മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി, ആലുവയിലെ അബ്ദുൾ സത്താർ ഹാജി മൂസ സേട്ട് പള്ളിയുടെ പരിസരം, പട്ടാമ്പിയിലെ ഒരു ഷോപ്പിങ് കോംപ്ലക്സ്, കോഴിക്കോട് മീഞ്ചന്തയിലെ ഒരു കെട്ടിടം എന്നിവയും വിട്ടുകൊടുക്കാൻ ഉത്തരവായിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്കായി ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് എൻഐഎ വാദിച്ചതിനെ തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. നിരവധി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഈ സ്ഥലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ചില സന്ദർഭങ്ങളിൽ വാടക അടിസ്ഥാനത്തിലാ ണെന്നും എൻ എ എ അവകാശപ്പെട്ടു.
ഗ്രീൻ വാലി ഫൗണ്ടേഷന്റെ കാര്യത്തിൽ, പിഎഫ്‌ഐ നേതാക്കളായിരുന്നു അതിലെ ട്രസ്റ്റികളെന്നും അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തിച്ചതെന്നും എൻ ഐ എ ആരോപിച്ചു,
പിഎഫ്ഐ കേഡർമാരെ താമസിപ്പിക്കാനും, സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ശാരീരികവും ആയുധപരവുമായ പരിശീലനം നടത്താനും ഈ കാമ്പസ് ഉപയോഗിച്ചിരുന്നുവെന്നും എൻ ഐ എ ആരോപിച്ചിരുന്നു. പിഎഫ്‌ഐയും അതിന്റെ മുൻ രൂപമായ നിരോധിത നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ടോ (എൻഡിഎഫ്) രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ ട്രസ്റ്റ് സ്ഥാപിതമായതെന്ന് ഫൗണ്ടേഷൻ അംഗങ്ങൾ വാദിച്ചു. 1993- ൽ, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ട്രസ്റ്റ് സ്ഥാപിതമായതെന്നും എൻഐഎ ആരോപിക്കുന്നത് പോലെ അതിന്റെ ആസ്തികൾ തീവ്രവാദത്തിന്റെ ഭാഗമായുള്ളതല്ലെന്നും അവർ വാദിച്ചു.
പിഎഫ്‌ഐയ്‌ക്കെതിരായ എൻഐഎ കേസിൽ നിലവിലെ അംഗങ്ങളുടെ ആരുടേയും പേര് പരാമർശിച്ചിട്ടില്ലെന്നും ട്രസ്റ്റികൾ ചൂണ്ടിക്കാട്ടി. പിഎഫ്‌ഐയുടെ മുൻ വൈസ് ചെയർമാനും ട്രസ്റ്റിന്റെ സ്ഥാപക അംഗവുമായ അബ്ദുൾ റഹ്മാനെ എൻഐഎ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും, അദ്ദേഹം ട്രസ്റ്റുമായി വളരെ ചെറിയകാലം മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂവെന്നും ഇപ്പോൾ അതിൽ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഗ്രീൻ വാലി ഇൻഡോർ സ്റ്റേഡിയത്തിൽ ആയുധ പരിശീലനം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവെന്ന വാദത്തെ പിന്തുണയ്ക്കുന്നതിനായി രേഖാമൂലമുള്ള തെളിവുകളും സാക്ഷി മൊഴികളും ഹാജരാക്കി എൻഐഎ അപ്പീലുകളെ എതിർത്തു. ഗ്രീൻ വാലി, മലബാർ ഹൗസ്, വള്ളുവനാട് ഹൗസ് എന്നിവിടങ്ങളിൽ പരിശീലനം നേടിയതായി അവകാശപ്പെട്ട ഒരു മാപ്പുസാക്ഷിയുടെ മൊഴിയും ഏജൻസി കോടതിക്ക് മുമ്പാകെ സമർപ്പിച്ചു.
ജപ്തി റദ്ദാക്കിയ സ്വത്തുക്കൾ
1. ഗ്രീൻ വാലി ഫൗണ്ടേഷൻ ട്രസ്റ്റ്, പുൽപ്പറ്റ, മലപ്പുറം
2. ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, ആലപ്പുഴ
3. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഷാഹുൽ ഹമീദിൻ്റെ ഷോപ്പിങ് കോംപ്ലക്സ്
4. കാരുണ്യ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ സ്വത്ത്, കരുനാഗപ്പള്ളി, കൊല്ലം
5. പന്തളം എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥലവും കെട്ടിടവും, പന്തളം
6. തൃശൂർ ചാവക്കാട് മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം
7. വയനാട് മാനന്തവാടിയിലെ ഇസ്ലാമിക് സെൻ്റർ ട്രസ്റ്റിൻ്റെ സ്വത്ത്
8. ആലുവയിലെ അബ്ദുൽ സത്താർ ഹാജി മൂസ സെയ്ത് ജുമാ മസ്ജിദിൻ്റെ ഭൂമി
9. പാലക്കാട് പട്ടാമ്പി കൽപക ജംഗ്ഷനിൽ കെ ടി അസീസിൻ്റെ ഷോപ്പിങ് കോംപ്ലക്സ്
10. കോഴിക്കോട് മീഞ്ചന്തയിൽ ഒബെലിസ്ക് പ്രോപ്പർട്ടീസ് ആൻഡ് ഡെവലപ്പർമാരുടെ കെട്ടിടം
ഇരുപക്ഷത്തുനിന്നുമുള്ള വാദങ്ങൾ പരിഗണിച്ച ശേഷം, നിർദ്ദിഷ്ട അതോറിറ്റി പുറപ്പെടുവിച്ച സ്വത്ത് കണ്ടുകെട്ടൽ ഉത്തരവുകൾ റദ്ദാക്കാൻ കോടതി വിധിച്ചു. "ഇൻഡോർ സ്റ്റേഡിയവും അത് സ്ഥിതി ചെയ്യുന്ന ഭൂമിയും തീവ്രവാദത്തിന്റെ വരുമാനത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കാണിക്കുന്ന തെളിവുകളുണ്ടെങ്കിലും, സ്വത്തിന്റെ ഒരു ഭാഗവുമായി ബന്ധപ്പെട്ട് ഉത്തരവ് നിലനിർത്താൻ കഴിയില്ല, കാരണം കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നതായിരിക്കണം." എന്ന് ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
ട്രസ്റ്റിയുടെയോ ട്രസ്റ്റിന്റെ സ്വത്തുക്കളുടെ നടത്തിപ്പിലുള്ള വ്യക്തിയുടെയോ അറിവോടെയും സമ്മതത്തോടെയുമാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് കാണിക്കുന്ന വസ്തുതകളും ഉണ്ടായിരിക്കണം.
ഇതിലെ ഏതെങ്കിലും സ്വത്തുക്കൾ തീവ്രവാദ പ്രവർത്തനത്തിലൂടെ ലഭിച്ചതാണെന്ന് സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് പുതിയ നടപടികൾ ആരംഭിക്കുന്നതിന് വിധി തടസ്സമാകില്ലെന്ന് ജപ്തി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി.
In a setback to the National Investigation Agency (NIA), a special court in Kochi has revoked the attachment of ten properties linked to the banned Popular Front of India (PFI).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
