

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നാളെ തുറന്ന് പ്രവർത്തിക്കും. ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും നാളെ പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
എന്നാൽ പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ നാളെ ലഭ്യമാകില്ല. ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്ര യജ്ഞം. പെൻഡിങ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി.
പെൻഡിങ് ഫയലുകൾ ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നല്ല ഇടപെടൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്നുണ്ട്. കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates