

തൃശൂര്‍: കേരളത്തിന്റെ സംസ്‌കാരവും കലകളും ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗരൻ. വെള്ളിയാഴ്ച തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്ന് അവര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അമ്പതുവര്‍ഷത്തിലേറേയായി കേരളത്തിന്റെ വളര്‍ത്തുമകളായ പെപിത സേത്തിന് ഈ നാട് ഔദ്യോഗികമായി സ്വന്തമാവുകയാണ്.
കാവുകളും ആനയും പൂരവുമെല്ലാം ഹൃദയത്തോട് ചേർത്തുപിടിച്ച പെപിതയ്ക്ക് തൃശൂര്‍ ജില്ല കലക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ പൗരത്വരേഖകള്‍ കൈമാറി. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ തീരുമാനത്തിന് ഇതോടെ ഔദ്യോഗിക അംഗീകാരമായി. അപൂര്‍വ്വമായ നിമിഷം എന്നായിരുന്നു പൗരത്വം രേഖയുടെ കൈമാറ്റത്തെ കലക്ടര്‍ വിശേഷിപ്പിച്ചത്. എണ്‍പതാം വയസില്‍ ഔദ്യോഗികമായി ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിതയും പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിത്താളുകളില്‍ നിന്നാണ് പെപിത ഇന്ത്യയെ കുറിച്ചറിയുന്നത്. ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത 27-ാം വയസ്സിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. നിക്കോണ്‍ ക്യാമറയില്‍ അവര്‍ പകര്‍ത്തിയ, മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി. 1981-ല്‍ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും പെപിത നേടിയെടുത്തു.
ഗാന്ധി എന്ന ആറ്റന്‍ബറോയുടെ വിശ്വപ്രസിദ്ധമായ സിനിമയില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ വേഷമിട്ട റോഷന്‍ സേത്തായിരുന്നു ജീവിതപങ്കാളി. പിന്നീട് സേത്തുമായി വേര്‍പിരിഞ്ഞെങ്കിലും പേരില്‍ അവര്‍ ഇപ്പോഴും സേത്ത് എന്ന് ചേര്‍ക്കുന്നു. ജന്മംകൊണ്ട് ബ്രിട്ടീഷുകാരിയായെങ്കിലും ഇന്ത്യയിലും കൂടുതലായി കേരളത്തിലും ജീവിച്ചുതീര്‍ത്ത അവര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് മടങ്ങേണ്ട. ഈ നാട് അവരെ മകളായി സ്വീകരിച്ചിരിക്കുന്നു എന്നതില്‍ മറ്റാരേക്കാളും അവര്‍ ആഹ്ളാദിക്കുന്നതും അതുകൊണ്ടുതന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates