

കോഴിക്കോട്: പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റ പരാതിയിലാണ് പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഇടതുമുന്നണി കണ്‍വീനര്‍ക്ക് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് നോട്ടീസ് നല്‍കിയത്.
പേരാമ്പ്ര യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബാലനാരായണന്‍ നല്‍കിയ പരാതിയിലാണ് ടിപി രാമകൃഷ്ണനോട് വീശദീകരണം തേടിയിട്ടുള്ളത്. എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നുണ്ടായത് സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന അനൗണ്‍സ്‌മെന്റാണ്, മാത്രവുമല്ല മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അനൗണ്‍മെന്റുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിലും റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെയും യുഡിഎഫ് പരാതി നല്‍കിയിരുന്നു. കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും നേരത്തെ അനൗണ്‍സ്‌മെന്റിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ അനൗണ്‍സ്‌മെന്റ് തന്റെ അറിവോടെയല്ലെന്നും, എല്‍ഡിഎഫിന് ഇത്തരത്തിലുള്ള പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്നും ടി പി രാമകൃഷ്ണന്‍ പറയുന്നു.
പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരേയുള്ള പ്രചാരണ അനൗൺസ്‌മെന്റാണ് വിവാദമായി മാറിയത്. ‘പേരാമ്പ്രയുടെ മണ്ണിൽ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്...’ എന്നായിരുന്നു അനൗൺസ്‌മെന്റ്.എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണന്റെ ബോർഡുകളുള്ള ജീപ്പിൽ അനൗൺസ്‌മെൻറ് നടത്തുന്ന വീഡിയോകൾ ബുധനാഴ്ചയാണ് പുറത്തുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates