

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ട് പറയുമ്പോള്‍ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നണി മര്യാദ പാലിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അടങ്ങാനുള്ള കാര്യമേയുള്ളൂ. സാക്ഷാൽ പിണറായി നേരെ വന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ അതെല്ലാം അവസാനിക്കും. ഞങ്ങള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. ഞങ്ങള്‍ ഇങ്ങനെ പറഞ്ഞായിരുന്നു എന്നൊക്കെ പറയണ്ടേ. അതിനു വേണ്ടിയാണ് സിപിഐ ഇത്തരത്തില്‍ പെരുമാറുന്നത്.
നാടോടുമ്പോള്‍ നടുവേ ഓടണം. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്. ആദര്‍ശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സിപിഎം-ബിജെപി അന്തര്‍ധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടത്. ബിനോയ് വിശ്വം പറഞ്ഞതില്‍ ഒരു കഥയുമില്ല. ഇതിനു മുമ്പ് പറഞ്ഞ പല കാര്യങ്ങളിലും പറഞ്ഞ പടി തന്നെ നിന്നോ?. അവസാനം എല്ലാം പത്തി താഴ്ത്തി പിണറായി വിജയന്റെ കൂടെ യോജിച്ച് പോകും. അല്ലാതെ അവര്‍ എവിടെ പോകാനാണ് എന്നും സിപിഐയെ പരിഹസിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
