

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. ഇതിനോടകം ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം കേസെടുക്കാന്‍ പര്യാപ്തമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് നടന്നത്. പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും ഇതു വ്യക്തമാണ്. ആരോപണ വിധേയനായ വ്യക്തി ജനപ്രതിനിധിയും, രാഷ്ട്രീയ സ്വാധീനമുള്ളയാളുമാണ്. എംഎല്‍എ സ്ഥാനത്തിരിക്കുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, പരാതിക്കാരെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് രേഖാമൂലം നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനിലും രാഹുലിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ആരോപണവിധേയൻ നിയമസഭാ സാമാജികന്‍ ആണെന്നത് കണക്കിലെടുത്ത് ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കുന്നതിനായി ബാലാവകാശ കമ്മീഷന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പരാതി. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്ന ഒരു ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഈ പ്രവൃത്തി ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാന്‍ ഉള്ള അവകാശം ലംഘിക്കുന്നതാണ്. ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാവിയില്‍ ജനിക്കാവുന്ന കുട്ടിയുടെ ജീവിതാവകാശം, ആരോഗ്യാവകാശം, സുരക്ഷിത പരിസ്ഥിതിയില്‍ വളരാനുള്ള അവകാശം എന്നിവയെ ഗുരുതരമായി ബാധിക്കുന്നതാണ്. പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എവിടെയാണ് പരാതിയെന്നും, ആരെങ്കിലും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടോയെന്നും മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചിരുന്നു. ആരെങ്കിലും പരാതി നല്‍കിയാല്‍ നിയമപരമായി നേരിടും. കോടതിയിലടക്കം പോയി തന്റെ നിരപരാധിത്വം തെളിയിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെയും, മറ്റു വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്തു വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates