

കോട്ടയം:"അമ്മ വീട്ടിൽനിന്ന് ഇറക്കിവിട്ടു, പെരുവഴിയിൽ നിൽക്കുകയാണെ"ന്നും പറഞ്ഞാണ് പൊലീസ് സ്റ്റേഷനിലേക്ക് പതിനാറുകാരിയായ പെൺകുട്ടിയുടെ ഫോൺവിളി എത്തിയത്. പെൺകുട്ടി പറഞ്ഞ സ്ഥലത്തെത്തിയ പൊലീസ് സംഘം ഒടുവിൽ ഒരു ജിവൻ തന്നെ രക്ഷിച്ചു. മകളുമായി വഴക്കിട്ട് അമിത അളവിൽ ഗുളിക കഴിച്ച അമ്മയുടെ ജീവൻ രക്ഷിച്ചാണ് അവർ മടങ്ങിയത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യർത്ഥിച്ചുള്ള പെൺകുട്ടിയുടെ ഫോൺവിളി എത്തിയത്. കാര്യം തിരക്കി സ്ഥലത്തെത്തിയപ്പോൾ റോഡിൽ ഇറങ്ങി നിൽക്കുകയായിരുന്നു പെൺകുട്ടി. അമ്മ സ്വാതന്ത്ര്യം നൽകുന്നില്ല ഉപദ്രവിക്കുകയാണെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. ഒരു തരത്തിൽ അനുനയിപ്പിച്ച് പെൺകുട്ടിയുമായി വീട്ടിലേക്കെത്തിയപ്പോൾ അവിടെ കലാപാന്തരീക്ഷമായിരുന്നു. വീട്ടിലെ ഉപകരണങ്ങളൊക്കെ തല്ലത്തകർത്തിട്ടിരിക്കുകയായിരുന്നു. അമ്മയോടുള്ള ദേഷ്യത്തിൽ താൻ തന്നെയാണ് അവ നശിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. രാത്രി സിനിമയ്ക്കു കൊണ്ടുപോകണമെന്ന് പറഞ്ഞിട്ട് അമ്മ സമ്മതിക്കാത്തതാണ് കാര്യം. യുകെയിൽ പഠിക്കുന്ന പെൺകുട്ടി അടുത്തിടെയാണ് നാട്ടിലെത്തിയത്. പിറ്റേന്ന് യുകെയിലേക്ക് തിരിച്ചു പോകാൻ ഇരിക്കുന്നതിനാൽ രാത്രികാല യാത്ര വേണ്ടെന്ന് അമ്മ പറഞ്ഞതാണ് പെൺകുട്ടിയെ ചൊടിപ്പിച്ചത്.
കരഞ്ഞുതളർന്ന് കിടന്ന അമ്മയോട് കാര്യം തിരക്കിയപ്പോൾ മകൾക്ക് പിടിവാശി കൂടുതലാണെന്നും സമാധാനം ഇല്ലെന്നും അമ്മ പറഞ്ഞു. സംസാരിക്കുന്നതിനിടയിൽ അമ്മയുടെ നാക്ക് കുഴയുകയും കൺപോളകൾ അടയുകയും ചെയ്യുന്ന ശ്രദ്ധിച്ച പൊലീസ് അപകടം മണത്തു. ആദ്യം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ഇവരെ എത്തിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് താൻ അമിത അളവിൽ ഗുളിക കഴിച്ചിട്ടുണ്ടെന്ന് അവർ പൊലീസിനോട് പറഞ്ഞത്. അൽപം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates