തിരുവനന്തപുരം: മതചടങ്ങുകളുടെ സംരക്ഷണത്തില്‍ നിന്നും പൊലീസിനെ ഒഴിവാക്കണമെന്ന് പ്രമേയം. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പൊതു പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മതാചാര സംരക്ഷണത്തിനായി പൊലീസ് സേനയെ ഉപയോഗിക്കുന്നത് ശരിയല്ല. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പ്രവണതയാണിത്.
മതപരമായ അടയാളങ്ങളില്‍ നിന്നും പൊലീസ് സംവിധാനത്തെ ഒഴിവാക്കണം. പലപ്പോഴും മതാചാരങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി പല മതപരമായ ചടങ്ങുകള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്.
ആരാധനാലയങ്ങള്‍ പൊലീസ് സ്റ്റേഷനുകളുടേയും പൊലീസ് ക്യാമ്പുകളുടേയും ഭാഗമാകുന്നതും, ഇത്തരം ആരാധനാലയങ്ങളുടെ സുരക്ഷയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ശരിയല്ല. പൊലീസുകാരില്‍ നിന്നും മടചടങ്ങുകള്‍ക്കായുള്ള നിര്‍ബന്ധിത പണപ്പിരിവ് അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ പ്രത്യേക ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്നത് മതനിരപേക്ഷതയില്‍ അടിയുറച്ച് സേവനം നടത്തേണ്ട സേന എന്ന നിലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
പല സമരമുഖങ്ങളും പൊലീസിനെതിരായ കയ്യേറ്റങ്ങളായി പരിണമിക്കുന്നത് നിത്യസംഭവമാകുന്നു. സമരമുഖങ്ങളില്‍ പൊലീസിനെ എതിര്‍പക്ഷത്തായി കാണുന്ന സാഹചര്യമാണുള്ളത്. സമരകേന്ദ്രങ്ങള്‍ പൊലീസിനെതിരായ അതിക്രമകേന്ദ്രങ്ങളായി മാറുന്നത് അംഗീകരിക്കാനാകില്ല. പൊലീസുകാരെ ശത്രുക്കളായി കണ്ടുകൊണ്ട്, ദേഹത്ത് കരി ഓയില്‍ ഒഴിക്കുക, മുഖത്ത് തുപ്പുക തുടങ്ങിയ പ്രവണതകളിൽ നിന്നും സമരക്കാരും രാഷ്ട്രീയപാര്‍ട്ടികളും മാറണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates