തിരുവനന്തപുരം: കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് സമരസമിതി നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധം വൻ അക്രമത്തിൽ കലാശിച്ചു. സമരക്കാരും പൊലീസും ഏറ്റുമുട്ടി. സമർക്കാർ പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. അതിനിടെ പൊലീസുമായി ചർച്ച നടത്താൻ സഭാ പ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കലക്ടറും സ്ഥലത്തുണ്ട്.
പൊലീസിന് നേരെ സമരക്കാർ കല്ലെറിഞ്ഞതോടെയാണ് സംഘർഷം അക്രമത്തിലേക്ക് നീങ്ങിയത്. പിന്നാലെ പൊലീസ് ലാത്തി വീശി. കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ രണ്ട് തവണ ഗ്രനേഡും പ്രയോഗിച്ചു.
സമരക്കാർ നിരവധി വാഹനങ്ങൾ തകർത്തു. പൊലീസിന്റെ നാല് ജീപ്പ്, രണ്ട് വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫീസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി. കമ്മീഷണർ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയത്. സമരത്തെ അനുകൂലിക്കുന്ന നിരവധി പേർ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ടയക്കാതെ ഉപരോധത്തിൽ നിന്ന് പിൻമാറില്ലെന്ന് സമർക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷൻ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates