

തൊടുപുഴ: ഒളികാമറയിൽ ( Hidden camera ) ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ( Vandiperiyar Police Station ) ഉദ്യോഗസ്ഥനായ വൈശാഖ് ( Vysakh ) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളികാമറയിൽ പകർത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ വനിത സെല്ലിലും സൈബർ ക്രൈമിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഏഴ് മാസക്കാലമായി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിട്ടുള്ള മുഴുവൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ പകർത്തിയിരുന്നതായി കണ്ടെത്തി.
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളികാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയുമാണ് ചെയ്തിരുന്നത്. മണ്ഡലകാലം മുതൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വന്ന പൊ ലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഉൾപ്പെടെ വൈശാഖിന്റെ മൊബൈലിൽ ഉണ്ടെന്നാണ് സൂചന. സൈബർ കുറ്റം ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത വൈശാഖിനെ കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
