വാക്‌സിന്‍ ടോക്കണിനായി ഉന്തും തള്ളും; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആള്‍ക്കൂട്ടം

ക്യൂവില്‍ നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും തള്ളിക്കയറി
കോട്ടയത്ത് വാക്‌സിന്‍ എടുക്കാന്‍ എത്തിയവര്‍
കോട്ടയത്ത് വാക്‌സിന്‍ എടുക്കാന്‍ എത്തിയവര്‍
Updated on
1 min read

കോട്ടയം: കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ കോട്ടയത്തും പാലക്കാടും അടക്കം പലയിടത്തും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ തള്ളിക്കയറ്റം. കോട്ടയം ബേക്കര്‍ സ്‌കൂളില്‍ വാക്‌സീനെടുക്കാന്‍ വന്നവരും പൊലീസും തമ്മില്‍ വാക്കേറ്റം. വാക്‌സീനെടുക്കാന്‍ എത്തിയവര്‍ കൂടി നില്‍ക്കാന്‍ തുടങ്ങിയതോടെ പൊലീസ് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. 

രാവിലെ ആറു മണി മുതല്‍ വാക്‌സിനു വേണ്ടി ജനങ്ങള്‍ സ്‌കൂളില്‍ എത്തിയിരുന്നു. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ധാരാളമായി ഇവിടെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നല്‍കുകയും അല്ലാത്തവരോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് പ്രശ്‌നം ആരംഭിച്ചത്. 

ക്യൂവില്‍ നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും തള്ളിക്കയറി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും വലിയ വാക്കുതര്‍ക്കത്തിലേക്കും ബഹളത്തിലേക്കും നീങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് ടോക്കണ്‍ വിതരണം നടത്തിയത്.

കഴിഞ്ഞ മൂന്നു ദിവസവും ഈ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വലിയ ജനത്തിരക്കനുഭവപ്പെട്ടിരുന്നു. വരിനിന്നിട്ടും വാക്‌സിന്‍ ലഭിക്കാതെ നിരവധി പേര്‍ മടങ്ങിപ്പോവുകയും ചെയ്തു. ചെറിയ രീതിയിലുള്ള തര്‍ക്കവും കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.

പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com