

കൊല്ലം: ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര്‍ 20 നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ അറസ്റ്റിലായത്. ദ്വാരപാലക ശില്പകേസിലും പത്മകുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്.
മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാർ വ്യക്തമാക്കിയിരുന്നത്. മിനിറ്റ്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിക്കുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ഇതാദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരിഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates