ശബരിമല; വഴിപാട് സാധനങ്ങളിൽ കീടനാശിനി സാന്നിധ്യം, പരിശോധനകളിൽ ഗുരുതര വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്

തൃപ്തികരമെന്ന് ലാബ് റിപ്പോർട്ട് നൽകിയവയിൽനിന്ന് ഓഡിറ്റിനായി സാംപിൾ പരിശോധന നടത്തിയപ്പോൾ കീടനാശിനി സാന്നിധ്യംപോലും കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം; ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങളുടെ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ​ഗുരുതര വീഴ്ച സംഭവിച്ചതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വഴിപാട് സാധനങ്ങളുടേയും അവയുടെ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടേയും പരിശോധന നടത്തുന്ന ലബോറട്ടറികൾ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് തൃപ്തികരം എന്ന് വിലയിരുത്തുന്നത്.  അതിനാൽ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൃപ്തികരമെന്ന് ലാബ് റിപ്പോർട്ട് നൽകിയവയിൽനിന്ന് ഓഡിറ്റിനായി സാംപിൾ പരിശോധന നടത്തിയപ്പോൾ കീടനാശിനി സാന്നിധ്യംപോലും കണ്ടെത്തി. പത്തനംതിട്ട ലാബിൽ തൃപ്തികരമെന്ന് റിപ്പോർട്ട് നൽകിയ 685 എണ്ണത്തിൽ മുപ്പതെണ്ണത്തിലാണ് സാംപിൾ പരിശോധന നടത്തിയത്. ശർക്കര, അരി, ഉണക്കമുന്തിരി, ഏലം, ചുക്ക്, പഞ്ചസാര, കൽക്കണ്ടം, ജീരകം, പരിപ്പ് തുടങ്ങിയവയിൽ എഫ്എസ്എസ്എഐ നിർദേശിക്കുന്ന ഘടകങ്ങൾ പരിശോധിക്കുന്നില്ല.

ഹൈക്കോടതി നിർദേശപ്രകാരമാണ് ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ പരിശോധിക്കാൻ പത്തനംതിട്ടയിൽ ജില്ലാ ഫുഡ് ടെസ്റ്റിങ് ലാബ് സ്ഥാപിച്ചത്. 1998-ൽ തുടങ്ങിയ പത്തനംതിട്ടയിലെ ലാബിന് ഇതുവരെ എൻഎബിഎൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

അങ്കണവാടികളിൽ നൽകുന്ന പോഷകാഹാരങ്ങളും ഗുണനിലവാരം ഇല്ലാത്തതാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ഏഴ് സർക്കിളുകളിൽനിന്ന് ശേഖരിച്ച ഭക്ഷ്യസാംപിൾ പരിശോധിച്ചപ്പോൾ നാലിടത്തുനിന്നുള്ള സാംപിളും സുരക്ഷിതമായിരുന്നില്ല. ജൈവ ഉത്‌പന്നങ്ങൾ വിൽക്കുന്ന നാല് സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ മൂന്നണ്ണത്തിനും അത്തരം ഉത്‌പന്നങ്ങൾ വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിബന്ധനകൾ പാലിക്കാതെയാണ് മിക്ക അറവുശാലകളും പ്രവർത്തിക്കുന്നതെന്നും നിയമസഭയിൽ വെച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com