ഉദയ്പൂർ കൊലപാതകം; ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്ന് സംശയം, അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ; കനത്ത ജാഗ്രത

കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇത് അന്വേഷിക്കാനായാണ് എൻഐഎ എത്തുന്നത്
കൊലചെയ്യപ്പെട്ട കനയ്യലാൽ, സംഘർഷ സാഹചര്യത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയപ്പോൾ/ പിടിഐ
കൊലചെയ്യപ്പെട്ട കനയ്യലാൽ, സംഘർഷ സാഹചര്യത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയപ്പോൾ/ പിടിഐ


ജയ്പൂർ; ഉദയ്പൂരിൽ തയ്യൽക്കാരനെ അതിധാരുണമായി കൊലപ്പെടുത്തി വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇത് അന്വേഷിക്കാനായാണ് എൻഐഎ എത്തുന്നത്. 

അതിനിടെ കൊലചെയ്യപ്പെട്ട കനയ്യലാൽ തനിക്കു നേരെ ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പരാതിയെ തുടർന്ന് ഭീഷണിപ്പെടുത്തിയവരെ വിളിച്ചു താക്കീതും ചെയ്തിരുന്നു. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ഫേയ്സ്ബു്ക്ക് പോസ്റ്റിട്ടതിനാണ് തയ്യൽകാരനായ കനയ്യലാൽ കൊലചെയ്യപ്പെട്ടത്. കടയിലെത്തിയ കൊലപ്പെടുത്തിയശേഷം പ്രതികൾ വിഡിയോ ചിത്രീകരിച്ച് പ്രചകരിപ്പിക്കുകയായിരുന്നു. 

കൊലപാതകം നടത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. അതേസമയം, കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടുരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടുതൽ പ്രദേശത്തേക്ക് പ്രതിഷേധം വ്യാപിക്കാതിരിക്കാനാണ് സർക്കാർ ശ്രദ്ധിക്കുന്നത്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി.

സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നൂപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ അക്രമികൾ വീഡിയോയും പുറത്തുവിട്ടിരുന്നു. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. 
 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com