

പാലക്കാട്: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ പുകഴ്ത്തി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സഹിതമാണ് സന്ദീപിന്റെ പ്രതികരണം. വി എസ് കാണിച്ചത് യഥാര്‍ത്ഥ സംസ്‌കാരമെന്ന് സന്ദീപ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറയുന്നത് ചൂണ്ടിക്കാട്ടി, ഇത്രയേ ഞാനും പറഞ്ഞുള്ളൂവെന്ന് സന്ദീപ് വാര്യര്‍ കുറിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്‍ മത്സരിച്ചപ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അന്ന് തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള്‍ വി എസ് വീട്ടില്‍ എത്തി ആശ്വസിപ്പിച്ചതായി കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറയുന്നു. താന്‍ ഇപ്പോഴും ബഹുമാനിക്കുന്ന നേതാവാണ് വി എസ് എന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ വിശദീകരണം.
സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വിഎസ് കാണിച്ചത് യഥാർത്ഥ സംസ്കാരം. രാഷ്ട്രീയ എതിരാളി എന്നത് ഒരിക്കൽപോലും അമ്മയുടെ മരണ സമയത്ത് ആശ്വസിപ്പിക്കാൻ ഒരു തടസ്സമാകരുത്. വിഎസിന്റെ സന്ദർശനം കൃഷ്ണകുമാർ ഏട്ടൻറെ മനസ്സിൽ ഇന്നും നിൽക്കുന്നതിന്റെ കാരണം ആ മുതിർന്ന നേതാവ് കാണിച്ച സൗമനസ്യമാണ്. ഇത്രയെ ഞാനും പറഞ്ഞുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates