

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ. ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സംഘാടകരായ മൃദംഗ വിഷൻ, ഓസ്‌കാർ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നേരത്ത നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നികോഷ് കുമാർ കീഴടങ്ങുകയായിരുന്നു.
മൃദംഗ വിഷൻ എംഡി എം നികോഷ് കുമാർ, സിഇഒ ഷമീർ, പൂർണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കേസിൽ ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി.
മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷൻ സിഇഒ ഷമീർ, പന്തൽ നിർമാണ ജോലികൾ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിക്കിടെ 15അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
