

വൈപ്പിൻ: വീടിനുള്ളിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറക്കലിൽ മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെയാണ് കയ്യിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഞാറക്കൽ സെന്റ് മേരീസ് സ്കൂൾ അധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ റിട്ട. അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാറക്കൽ സെന്റ് മേരീസ് യുപി സ്കൂളിലെ അധ്യാപികയായിരുന്നു റീത്ത. മൂവരും മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
ജോസും ജെസിയും ഒരു മുറിയില്‍, റീത്ത മറ്റൊരു മുറിയില്‍
കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നൊഴുകിയ നിലയിലാണ് മൂവരേയും കണ്ടെത്തിയത്. ജോസിന്റെയും ജെസിയുടെയും കഴുത്തുകളിൽ ചരടു കൊണ്ട് കുരുക്കുമിട്ടിരുന്നു. രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതിരുന്നത് ശ്രദ്ധിച്ച വാർഡ് അംഗം എ.പി. ലാലു ഞാറക്കൽ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി വാതിൽ പൊളിച്ച് അകത്ത് കയറി.
ജോസും ജെസിയും ഒരു മുറിയിലും റീത്ത മറ്റൊരു മുറിയിലുമായി കൈത്തണ്ട മുറിഞ്ഞു കിടക്കുന്നതാണ് കണ്ടത്. റീത്തയ്ക്ക് ജീവനുണ്ടെന്നു കണ്ടെത്തി. മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫൊറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇൻക്വസ്റ്റ് തയാറാക്കും. ഇതിന് ശേഷമായിരിക്കും പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates