

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. നേരത്തെ കേസിൽ ജാമ്യം ലഭിച്ചപ്പോഴും ജയിലിൽ കഴിയുമ്പോഴും എസ്ഐടി പോറ്റിയെ ചോദ്യം ചെയ്തിരുന്നു.
2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യൽ. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. കേസിൽ ഓരോരുത്തരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളിൽ കൂടുതൽ വ്യക്തത തേടിയതായും സൂചനയുണ്ട്.
2019ലെ കേസുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. 2025ലും സമാനമായ രീതിയിൽ സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത് അടക്കമുള്ള ആളുകളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസിലാണ് ചില വ്യക്തതയ്ക്കായി വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.
ശബരിമല സ്വർണപ്പാളിക്കവർച്ച കേസിൽ എസ്‌ഐടി സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിക്കുകയും ചെയ്തു. മിഥുനമാസ പൂജകൾക്ക് ശബരിമല നട തുറന്നതോടെയാണ് എസ്‌ഐടി സംഘമെത്തിയത്. തിരുവാഭരണ കമ്മീഷണർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates