കണ്ണൂർ: ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ 12 വയസുകാരിക്ക് പരിക്ക്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകൾ കീർത്തനയ്ക്കാണു പരിക്കേറ്റത്. കുട്ടിയുടെ തലയ്ക്കാണ് കല്ല് കൊണ്ടത്.
കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് സംഭവം. മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങുമ്പോൾ താഴെ ചൊവ്വയ്ക്കും എടക്കാട് റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ല് കൊണ്ടു ഏറ് കിട്ടിയത്.
അച്ഛമ്മ വിജയകുമാരിക്കൊപ്പം എസ് 10 കോച്ചിൽ ഇരുന്ന് പുറംകാഴ്ചകൾ കണ്ട് തിരിയുന്നതിനിടെയാണു കീർത്തനയ്ക്കു നേരെ കല്ലേറു കൊണ്ടത്. അമ്മേ... എന്നു വിളിച്ച് കരയുന്നതു കേട്ട് നോക്കുമ്പോൾ തലയുടെ ഇടതു വശത്തു നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു. ബഹളം കേട്ട് ടിടിഇയും റെയിൽവേ ജീവനക്കാരും ഓടിയെത്തി.
അതിനിടെ യാത്രക്കാരിൽ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി പ്രാഥമിക ശുശ്രൂഷ നൽകി.
ട്രെയിൻ തലശ്ശേരിയിൽ എത്തിയ ഉടൻ ആർപിഎഫും റെയിൽവേ ജീവനക്കാരും ചേർന്ന് കീർത്തനയെ മിഷൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടർന്ന് രാത്രി 9.15നു മലബാർ എക്സ്പ്രസിൽ മാതാപിതാക്കൾക്കൊപ്പം കോട്ടയത്തേക്കു യാത്ര തുടർന്നു. കല്ലേറുണ്ടായ പ്രദേശത്ത് ആർപിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തി. മംഗളൂരുവിനും കണ്ണൂരിനും ഇടയിൽ ട്രെയിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ല് നിരത്തുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates