

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്ന പരാതിയിൽ പാർട്ടി പരസ്യ ശാസന നടത്തി ശിക്ഷിച്ച മുതിർന്ന നേതാവ് ജി സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മിന് അവഗണിക്കാനാകാത്ത ജന നേതാവാണ് ജി സുധാകരനെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എഎം ആരിഫ് എംപി അടക്കം അവസരം മുതലെടുത്ത് ചവിട്ടി മെതിക്കാൻ നോക്കുകയാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. സ്കൂൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത് അനൗചിത്യമാണ്. ജി സുധാകരനെ വെട്ടി വീഴ്ത്താൻ ശ്രമിക്കുന്നതിന് പിന്നിൽ വിഭാഗീയതയാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
നേരത്തെ ജി സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും രംഗത്തെത്തിയിരുന്നു. മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരനെന്നും അദ്ദേഹത്തേയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച് സലാം പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ സുധാകരൻ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആളാണെന്നും അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ എച്ച് സലാം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ രംഗത്ത് സുധാകരൻ സജീവമായില്ലെന്ന പരാതിയുമായി എച്ച് സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണ കമ്മീഷനെ വച്ചതും കമ്മീഷൻ സുധാകരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. പിന്നാലെയാണ് മുൻ മന്ത്രി കൂടിയായ സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates