

തൃശൂർ: കേരളത്തെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ഫോട്ടോ തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് കുടുംബത്തിന്റെ സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരന്മാരായ കരുണാകരനും സുരേന്ദ്ര മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
പാസ്‌പോർട്ടിൽ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും വർഷങ്ങളായി മലേഷ്യയിൽ പ്രവാസിയായ തന്റെ സഹോദരന്റേതാണെന്നും സുരേന്ദ്ര മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് ജോലിക്കായി പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. അവിടെ പൗരത്വമുള്ളയാളാണ് ദാമോദര മേനോൻ.
നാട്ടിലെ കുടുംബാംഗങ്ങളുമായി ദാമോദര മേനോൻ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും, ഒരു മാസം മുമ്പും അദ്ദേഹം വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ അദ്ദേഹം എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലാണെന്നും കുടുംബം വ്യക്തമാക്കി.
ദാമോദര മേനോന്റെ ചിത്രം വെച്ച് സുകുമാരക്കുറുപ്പാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നതിനെതിരെയുള്ള രോഷവും കുടുംബം പ്രകടിപ്പിച്ചു. ഇത് വെറും നുണപ്രചാരണമാണെന്നും ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സഹോദരൻ മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates