

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജീഷിൻറെ അച്ഛൻ അറസ്റ്റിൽ. കൊറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വിജീഷിൻറെ അമ്മ പൊന്നു ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം നേടിയിരുന്നു.
കഴിഞ്ഞ മാസം 29നാണ് ഭർതൃ വീട്ടിലെ ശുചിമുറിയിൽ സുനീഷ തൂങ്ങി മരിച്ചത്. ഭർത്താവിൻറെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് വിജീഷൻറെ മാതാപിതാക്കളെ കൂടി കേസിൽ പ്രതി ചേർത്തത്. വിജീഷിൻറെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഒന്നര വർഷം മുമ്പാണ് സുനീഷയും വീജീഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർതൃ വീട്ടിൽ ഭർത്താവിനെ കൂടാതെ, ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നതായി പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. പിന്നാലെ മറ്റൊരു ഓഡിയോ ക്ലിപ്പും വന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദ രേഖയും പുറത്തു വന്നിരുന്നു.
ഭർത്താവ് വിജീഷുമായുള്ള ശബ്ദ രേഖയാണ് രണ്ടാമത് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃ വീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates