തൃശൂർ: യുഎപിഎക്കെതിരെ പറയുകയും യുഎപിഎ ചുമത്തുകയും ചെയ്ത സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയുള്ളതാണ് സുപ്രീം കോടതി വിധിയെന്ന് താഹ ഫൈസല്‍. പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായി വിയ്യൂർ അതി സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന താഹ ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
രാജ്യത്ത് യുഎപിഎ പോലുള്ള നിയമങ്ങൾ പൊതുപ്രവർത്തന രംഗത്തുള്ളവർക്കെല്ലാമുള്ള മുന്നറിയിപ്പാണ്. കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയുണ്ട്. നാട്ടിലെ സിപിഎംകാരായ സുഹൃത്തുക്കളുണ്ട് അവർ നിരന്തരം ബന്ധപ്പെടുകയും വീട്ടിലേക്ക് സഹായവും ചെയ്യാറുണ്ട്. മറ്റൊരു സഹായവും സിപിഎമ്മിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും താഹ മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചയ്ക്ക് എൻഐഎ കോടതി മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും കോടതി ഉത്തരവ് ജയിലിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് ആറ് മണിയോടെയാണ് താഹ പുറത്തിറങ്ങിയത്. സുപ്രീം കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് താഹയുടെ മോചനം. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ത്വാഹയെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്. താഹയെ സ്വീകരിക്കാൻ ജയിലിന് പുറത്ത് ഉമ്മ ജമീലയും പിതാവ് അബൂബക്കറും സഹോദരൻ ഇജാസും അഭിഭാഷകൻ ബാബുവുമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates