

തിരുവനന്തപുരം; ബസ് യാത്രക്കിടെ 80 കാരിയുടെ സഞ്ചിയിൽ നിന്ന് പണം മോഷണം പോയി. പൂജപ്പുര കൈലാസ് നഗർ സ്വദേശിയായ കൃഷ്ണമ്മയുടെ പണമാണ് നഷ്ടമായത്. പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച പതിനയ്യായിരം രൂപയാണ് നഷ്ടമായത്. മോഷണ വിവരം അറിഞ്ഞെത്തിയ പൊലീസിനും യാത്രക്കാർക്കും മുൻപിൽ കൃഷ്ണമ്മ വാവിട്ടു കരഞ്ഞത് നോവുന്ന കാഴ്ചയായി.
'വാർധക്യ പെൻഷനിന്നു മിച്ചംപിടിച്ച കാശാണ്...എനിക്കത് കണ്ടുപിടിച്ചു തരണേ..' എന്നു പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ. പാളയത്ത് ബസിൽ വന്നിറങ്ങുമ്പോഴാണ് ഇവരുടെ സഞ്ചിയിലുണ്ടായിരുന്ന പതിനയ്യായിരം രൂപയടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. വായ്പ അടയ്ക്കാനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അത്. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് സഞ്ചി കീറിയിരിക്കുന്നതു കണ്ടത്.
താൻ കൂട്ടിവെച്ച പണം നഷ്ടമായതറിഞ്ഞതോടെ അവർ പരിസരം മറന്ന് കരഞ്ഞുപോയി. ആഹാരവും മരുന്നുപോലും മാറ്റിവെച്ച് മിച്ചംപിടിച്ചുണ്ടാക്കിയ പണമായിരുന്നു അതെന്ന് അവർ പറഞ്ഞു. നടപ്പാതയിലിരുന്ന് വാവിട്ടുകരയുന്ന വൃദ്ധയെക്കണ്ട് സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് സഹായത്തിനെത്തി. ഉടൻതന്നെ എസ്.ഐ. റസിയാ ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. വയർലസ് സന്ദേശം നൽകി ആ റൂട്ടിലെ സ്വകാര്യ ബസുകൾ മുഴുവൻ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല.
പണം കിട്ടാതെ മടങ്ങിപ്പോവില്ല എന്നു പറഞ്ഞ് കരച്ചിൽ തുടർന്ന കൃഷ്ണമ്മവനിതാപോലീസ് ഇവരെ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ക്യാമറ പരിശോധന ഉൾപ്പെടെ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വണ്ടിക്കൂലിക്കുപോലും പണമില്ലാതിരുന്ന അവരെ ഒടുവിൽ മകൾ ലേഖയുടെ പൂജപ്പുരയിലെ വീട്ടിൽ പിങ്ക് പോലീസ് തന്നെ എത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates