പാലക്കാട്: പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഒരാഴ്ച മുന്‍പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
തുടര്‍ന്ന് കുട്ടിമരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പരാതി നല്‍കി. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് പത്തുമണിയോടെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവതിയും കുഞ്ഞും മരിക്കാന്‍ കാരണക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൈയബദ്ധം പറ്റിയതായി ഡോക്ടര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
കുഞ്ഞിനെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആശുപത്രി അധികൃതര്‍ മറവു ചെയ്യുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന പൊലീസിന്റെ ഉറപ്പിലാണ് ആശുപത്രിയില്‍ നിന്ന് ഇന്നലെ ബന്ധുക്കള്‍ പിരിഞ്ഞുപോയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates