കൊച്ചി: വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടിയ ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ശ്രീശാന്തിനെ അറസ്റ്റുചെയ്യരുതെന്നും വാക്കാല്‍ നിര്‍ദേശിച്ചു.
കേസില്‍ തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നെന്നും അഡ്വ. രഞ്ജിത് ബി മാരാര്‍ വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ശ്രീശാന്ത് പറയുന്നു. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ശ്രീശാന്ത് പറഞ്ഞിരുന്നു. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരന്‍. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് കിനി എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയാണ് ശ്രീശാന്ത്.
പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങിയെന്നാണ് പരാതി. എന്നാല്‍ നിര്‍മാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജീവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാല്‍ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുകയാണ് ശ്രീശാന്തിപ്പോള്‍. പരാതിക്കാരനായ സരീഗുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates