വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു;  അര്‍ജുന്റെ ബന്ധു കസ്റ്റഡിയില്‍

കോടതി വിട്ടയച്ച അര്‍ജുന്റെ ബന്ധുവായ പാല്‍രാജാണ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിയത്‌.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും തമ്മില്‍
വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് വാക്കേറ്റം ഉണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു.  ഇതിനിടെ പാല്‍രാജ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതി പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പെണ്‍കുട്ടിയുടെവീട്ടുകാര്‍ അര്‍ജുന്റെ ബന്ധുക്കളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അർജുന്റെ ബന്ധുക്കൾ ഇതിനിടെ പൊലീസ് സംരക്ഷണം തേടിയതും വാർത്തയായിരുന്നു. ഭീഷണി ഉയർന്നതിനെ തുടർന്ന് പാൽരാജ് ഉൾപ്പെടെയുള്ള അർജുന്റെ ബന്ധുക്കൾക്കു വീടുകളിൽനിന്ന് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു.

കേസിലെ പ്രതി അര്‍ജുന്‍ സുന്ദറിനെ (24) വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രതിക്കു നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അപ്പീല്‍ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 29നു പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.
പ്രതിയെ വിട്ടയച്ച കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ് റദ്ദാക്കി ശിക്ഷിക്കണം എന്നാണ് അപ്പീലിലെ ആവശ്യം.

വസ്തുതകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റി. സാക്ഷിമൊഴികളും കണക്കിലെടുത്തില്ലെന്നും അപ്പീലില്‍ വിശദീകരിച്ചിരുന്നു. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്തത്. തെളിവു ശേഖരണത്തില്‍ ഉള്‍പ്പെടെ കേസന്വേഷണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വിചാരണക്കോടതി വിലയിരുത്തിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com