ജനങ്ങളുടെ ജീവനാണ് പ്രധാനം; ഇളവുകള്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടു മാത്രമേ നടപ്പാക്കാനാകൂ: സിപിഎം

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും അതിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം : കോവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടു മാത്രമേ നടപ്പാക്കാനാകൂ എന്ന് സിപിഎം.  ജനങ്ങളുടെ ജീവനാണ് പ്രധാനം. കൂടുതല്‍ ഇളവ് ആവശ്യപ്പെടുന്നവരും രോഗം കൂടിയാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുമെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും അതിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പും വരുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹിക ഉത്തരവാദിത്തം പ്രധാനപ്പെട്ടതാണ്. വളരെ ജാഗ്രതയോടുകൂടി മാത്രമേ സര്‍ക്കാരിന് തീരുമാനമെടുക്കാനാകൂ എന്നും വിജയരാഘവന്‍ പറഞ്ഞു. 

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്‌നം എന്ന നിലയിലല്ല ഈ വിഷയത്തെ കാണേണ്ടത്. രോഗം കുറച്ചുകൊണ്ടു വരാനായി സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ രോഗവ്യാപനം കുറയുന്നു എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. 

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട്, എല്ലാ ഭാഗവും പരിഗണിച്ച് നിലവിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ കുറവു വരാതെ, കിട്ടിക്കൊണ്ടിരിക്കുന്ന ഒരാനുകൂല്യവും നഷ്ടപ്പെടാതെ നല്ല രീതിയുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതുകൊണ്ടുതന്നെ ഇതിനെ തുറന്ന് എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ രാഷ്ട്രീയവിദ്വേഷങ്ങളോടെ പറയുന്നുണ്ട്. 

ഇന്നത്തെ സാഹചര്യത്തില്‍ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിത്. അഖില കക്ഷിയോഗം വിളിച്ച് എല്ലാവരുടെയും അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണ് ഇതെന്നും വിജയരാഘവന്‍ പറഞ്ഞു. മുസ്ലിം ലീഗും അഖിലകക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നു. സമൂഹത്തിന്റെ ഐക്യാന്തരീക്ഷം നിലനിര്‍ത്തി മുന്നോട്ടുപോകണമെന്നാണ് യോഗത്തില്‍ എല്ലാവരും അഭിപ്രായപ്പെട്ടത് എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com