

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നൂറിലേറെ സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിച്ചതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ആക്ഷേപം ഉയര്‍ന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തെ നിയമനങ്ങള്‍ കൂടി ഒന്നു പരിശോധിച്ചു നോക്കൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കെഎസ് യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ ഓഫീസ് കാണാന്‍ അവസരം നിഷേധിച്ചു എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതു തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും കാണാന്‍ അനുമതി നിഷേധിക്കാറില്ല. സാധാരണക്കാര്‍ മുതല്‍ പ്രമുഖരായ വ്യവസായികളും രാഷ്ട്രീയ നേതാക്കളും അടക്കം തന്നെ വന്നു കാണാറുണ്ട്. തേവര കോളജില്‍ വെച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ താന്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തേവര കോളജിലെ പരിപാടി കഴിഞ്ഞ് 2. 50 നാണ് താന്‍ പോകുന്നത്. മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംബന്ധിക്കാനുള്ളതിനാല്‍ ധൃതി പിടിച്ച് പോകുകയായിരുന്നു. കണ്ടിട്ട് മിണ്ടാതെ മനഃപൂര്‍വം പോയതല്ല. അന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് വരെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നതായി അലോഷ്യസ് സേവ്യറെ അറിയിച്ചിരുന്നതാണ്. പ്ലീഡര്‍ നിയമനത്തില്‍ കെഎസ് യുവിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ കോളജ് യൂണിറ്റിന് എതിര്‍പ്പുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, ലോ കോളജ് യൂണിറ്റിനോട് ചോദിച്ചിട്ടാണോ പ്ലീഡറെ നിയമിക്കുന്നതെന്നാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് വിരുദ്ധ നിയമം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പ് കൊണ്ടുവരും. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കേന്ദ്രം വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടാല്‍, സംസ്ഥാനം നിലപാട് അറിയിക്കും. നവകേരള യാത്രയ്ക്കിടയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണക്കാലത്ത് കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വലിയ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കയര്‍ തൊഴിലാളികളേയും കയര്‍ മേഖലയേയും സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ ക്യാമ്പെയ്ന്‍. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ വളരെ മോയമായാണ് പൊലീസ് നേരിട്ടത്. ഡല്‍ഹിയില്‍ നടന്നത് നരനായാട്ടാണ്. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ പ്രതിനിധികള്‍ വന്ന് ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നല്ലോ. വെസ്സല്‍ ബില്‍ഡിങ്ങിന്റെ കാര്യം തീരുമാനാകാതെ കിടപ്പുണ്ട്. അതില്‍ തീരുമാനമെടുത്തു. കമ്പനി പ്രതിനിധികള്‍ പോസിറ്റീവായി പ്രതികരിച്ചു. കൂടുതല്‍ നിക്ഷേപം കേരളത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടു. മലബാർ സിമന്റും ടാറ്റായും കൊച്ചിൻ ഷിപ്പിയാർഡുമായി ചില കാര്യങ്ങളിൽ ധാരണയാവാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുവായി പറഞ്ഞപ്പോള്‍, പതിനായിരം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates