

കോഴിക്കോട്: കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ബിജെപിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചെയ്തതു ശരിയായോ എന്നു ചിന്തിക്കണമെന്നും പിണറായി വ്യക്തമാക്കി. കോഴിക്കോടു നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ചില പ്രത്യേക വിഭാഗങ്ങളെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചു. നേതൃ നിരയിലുള്ളവരുമായി ധാരണയുണ്ടാക്കി. ആ വിഭാഗങ്ങളുടെ നിലപാട് മാറ്റം അവസരവാദപരമാണ്. കൂടുതലായി ഒന്നും പറയാത്തത് വിവരങ്ങൾ ഇല്ലാത്തതിനാൽ അല്ല. അതു ഭംഗിയാവില്ല എന്നതിനാലാണ്. അത്തരം നിലപാട് എടുത്തവരോടു ശത്രുതാ മനോഭാവമില്ല. അത്തരക്കാർ കൃത്യമായ നിലപാട് സ്വീകരിക്കണം. ഇപ്പോൾ എടുത്ത നിലപാട് നാടിന്റെ സംസ്കാരത്തിനു ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലീം ലീഗിനേയും മുഖ്യമന്ത്രി ആക്രമിച്ചു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം വിമർശിച്ചു. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ മുഖങ്ങളായി ലീഗ് മാറുകയാണ്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്താണെന്നു അറിയാത്തവരല്ല കോൺഗ്രസ്. മുഖം ഇങ്ങനെ ആകുമ്പോൾ എന്തായിരിക്കും മുസ്ലീം ലീഗ്? വോട്ടിനു വേണ്ടി കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുണ്ടാക്കുന്നവരായി ലീഗ് മാറി. വാശിയോടെയാണ് മുസ്ലീം ലീഗ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിജയത്തിൽ യുഡിഎഫിനു ആഹ്ലാദിക്കാൻ വകയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കേരളത്തിനു പുറത്ത് വലതു പക്ഷം പ്രത്യേക ചേരികളിലായി ഏറ്റുമുട്ടുന്നു. കേരളത്തിൽ ഇടതു പക്ഷത്തിന്റെ സ്വാധീനം നഷ്ടപ്പെടുത്താനാണ് വലതു പക്ഷം ശ്രമിക്കുന്നത്. നാല് വോട്ട് ഇങ്ങു പോരട്ടെ എന്നതല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതു പക്ഷത്തിന്റെ ലക്ഷ്യം. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കി മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പ്രശ്നം ഇവിടെ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തകരാറിലാക്കാൻ ശ്രമിക്കുന്ന ബിജെപിയെ തടയാൻ സംസ്ഥാനങ്ങളുടെ പ്രത്യേക കൂട്ടായ്മ ശക്തിപ്പെടണമെന്ന നിലപാടാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. ബിജെപിയെ രാജ്യം വലിയ തോതിൽ സ്വീകരിക്കുന്നില്ലെന്നും അവരെ ജനം തള്ളിയെന്നും പിണറായി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates