

തൃശൂര്‍: മൂന്ന് നാളുകള്‍ക്കപ്പുറം വരാനിരിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്ന തകൃതിയിലായിരുന്നു മുണ്ടത്തിക്കോട് പടക്കനിര്‍മാണ ശാലയിലെ ജോലിക്കാര്‍. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആലസ്യത്തിലായിരുന്നു പ്രദേശവാസികള്‍. വൈകീട്ട് മുന്നരയോടെ എല്ലാം മാറി മറയുകയായിരുന്നു. ഭൂകമ്പസമാനമായ ശബ്ദം കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. അവര്‍ കണ്ടത് കത്തുന്ന വെടിപ്പുരകളാണ്. പ്രദേശമാകെ പൂകമൂടിക്കഴിഞ്ഞിരുന്നു. മരങ്ങളിലേയ്ക്കും തീ പടര്‍ന്നു. ചിലത് ചിന്നിത്തെറിച്ചു. വെടിപ്പുരകള്‍ പ്രവര്‍ത്തിച്ചിരുന്ന ഷെഡ്ഡുകള്‍ തകര്‍ന്ന് തെറിച്ച് അവ നിര്‍മിച്ചിരുന്ന കല്ലുകള്‍ ദൂരെ പാടത്തേക്കുവരെ തെറിച്ചുവീണു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തി.
പുകയുയര്‍ന്നപ്പോള്‍ തന്നെ ഇറങ്ങിയോടിയ ചിലര്‍ അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ ആശുപത്രിയിലെത്താക്കാനായി പാഞ്ഞു. മരണസംഖ്യ ഇതിനകം ഒന്‍പതായി. നാല്‍പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാനാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. അപകടസ്ഥലത്തേക്കുള്ള ആംബുലന്‍സുകളുടേയും രക്ഷാപ്രവര്‍ത്തകരുടേയും എത്തിച്ചേരല്‍ ദുഷ്‌കരമായി തുടരുകയാണ്. ജെസിബി ഉള്‍പ്പെടെയുള്ള സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവാഹനങ്ങള്‍ക്കുള്ള വഴി നിര്‍മ്മിക്കുകയാണ്.
സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലാണ്. രണ്ട് വലിയ സ്ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്ഫോടനശബ്ദം കേട്ടു. ഭൂകമ്പമാണെന്നായിരുന്നു ആദ്യം നാട്ടുകാര്‍ കരുതിയത്. പിന്നീട് പുകയുയര്‍ന്നതോടെയാണ് അപകടമാണെന്ന് തിരിച്ചറിഞ്ഞത്. 40 പേരാണ് വെടിപ്പുരകളില്‍ ഉണ്ടായിരുന്നത്. 23 പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശരീരഭാഗങ്ങള്‍ അറ്റ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates