

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ സർവീസ് നടത്തുന്നതു മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. പാലക്കാട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
പ്രിയദർശിനി സർവീസുകളുടെ ആഘാതത്തിന് പുറമെ, സ്വകാര്യ ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളും പ്രത്യേക കമ്മിറ്റി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ജില്ലയിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും യാത്രക്കാരിൽ നിന്നും പണം പിരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കഴിഞ്ഞ പത്തുവർഷക്കാലം സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ന്യായമായ പരാതികൾ പോലും പരിഹരിക്കാൻ മുൻ എൽഡിഎഫ് സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന് സിപി ജോൺ കുറ്റപ്പെടുത്തി. ബസ് വ്യവസായത്തെ തകർച്ചയിലേക്ക് തള്ളിവിട്ടത് മുൻ സർക്കാരിന്റെ അവഗണനയാണ്. പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്ക്ക് ആവശ്യമായ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ പ്രഖ്യാപിച്ചത് ഇപ്പോഴത്തെ യുഡിഎഫ് സർക്കാരാണെന്നും ബസ് വ്യവസായത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി അവകാശപ്പെട്ടു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates