

കോട്ടയം: വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറില്‍ സഞ്ചരിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ചെറിയ തുക പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തച്ചങ്കരിക്ക് പിഴയിട്ടത്. പിഴ ഇന്നലെത്തന്നെ ടോമിന്‍ തച്ചങ്കരി അടച്ചു. അതേസമയം എഫ്‌ഐആര്‍ ഇട്ട് കേസെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം നടപ്പാക്കിയിട്ടില്ല.
ഡിജിപിയുടെ നക്ഷത്രചിഹ്നം വെച്ച കാറില്‍ ടോമിന്‍ തച്ചങ്കരി സഞ്ചരിച്ച സംഭവത്തില്‍, എംവിഡി പിഴ ഈടാക്കിയതിനാല്‍ ഇനി കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പെറ്റി അടച്ച് കേസ് തീര്‍പ്പാക്കാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരമിച്ചിട്ടും സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതിന്, തച്ചങ്കരിക്കെതിരെ കേസെടുക്കാന്‍ ഞായറാഴ്ചയാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.
സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്ര വച്ച് ടോമിന്‍ തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നമ്പര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയില്‍പ്പെട്ടത്.
നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates