

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റിയാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. രൂപേഷിന് എതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് 2013ല്‍ കുറ്റിയാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014ല്‍ വളയം പൊലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയിരുന്നത്. എന്നാല്‍ യുഎപിഎ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന് ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടുവിക്കുകയായിരുന്നു.
കേസില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്കുന്ന റിപ്പോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് 2008ലെ ചട്ടത്തിലെ വ്യവസ്ഥ. ഇതിന്മേല് സര്‍ക്കാരും ഒരാഴ്ചക്കകം അനുകൂല തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ, രൂപേഷിന്റെ കേസില്‍ ഇത് ആറ് മാസംവരെ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയയായിരുന്നു ഹൈക്കോടതിയുടെ വിധി.
അതേസമയം, യുഎപിഎ ചുമത്തുന്നതിന് അനുമതി നല്കുന്ന 2008ലെ ചട്ടത്തിലെ 3, 4 വകുപ്പുകള്‍ പ്രകാരം അനുമതി എന്നത് നിര്‍ദേശക സ്വഭാവമുള്ളതു മാത്രമാണ്, അല്ലാതെ നിര്‍ബന്ധിത സ്വഭാവം ഉള്ളതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. യുഎപിഎ അതോറിറ്റി പുനഃസംഘടിപ്പിച്ച സമയമായതിനാലാണ് അനുമതി കൃത്യസമയത്ത് നല്കാന് കഴിയാതിരുന്നത്. ഇത് ഭരണപരമായ കാരണങ്ങളാലാണ്. അല്ലാതെ രൂപേഷിന് എതിരായ കേസിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല യുഎപിഎ നിയമം ഹൈക്കോടതി റദ്ദാക്കിയതെന്നും സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം വടകര കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ കൂട്ട നടപടി; മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates