

പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചു. നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജയറാം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താന്‍. ഇവിടെ ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് നില്‍ക്കുമ്പോള്‍ വര്‍ഷങ്ങളായി കാണുന്ന മുഖങ്ങളാണ് ഉണ്ണി, കര്‍ണാടക സ്വദേശി ഗോവര്‍ധന്‍ തുടങ്ങിയവര്‍. ശബരിമല അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണ്. ഇവരാണ് അതു ചെയ്യുന്നതെന്നും, എവിടെയുണ്ടെങ്കിലും വരണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജയറാം പറയുന്നു. ചങ്ങനാശ്ശേരിയില്‍ വെച്ച് നട ശബരിമലയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തൊട്ടു തൊഴുത് ആദ്യത്തെ കര്‍പ്പുരം കാണിക്കാനുള്ള ഭാഗ്യം ഭഗവാന്‍ ഒരുക്കിത്തന്നു. ഇപ്പോള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ കട്ടിളപ്പടി ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. ചെന്നൈയില്‍ വെച്ച് ആദ്യ പൂജയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയതാണെന്ന് കരുതുന്നുവെന്നും ജയറാം പറയുന്നു.
2019 മാര്‍ച്ചില്‍ നടത്തിയ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 1999 ലാണ് 30 കിലോ സ്വര്‍ണം വഴിപാടായി ശബരിമലയ്ക്ക് നല്‍കുന്നത്. ഈ സ്വര്‍ണം ഉപയോഗിച്ചു കൊണ്ട് ശബരിമലയുടെ ശ്രീകോവില്‍, മേല്‍ക്കൂര, ദാരുശില്‍പ്പങ്ങള്‍ എന്നിവ സ്വര്‍ണം പൂശുന്നു. 2018 ല്‍ വാതില്‍പ്പടിയുടെ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്‌പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുന്നതും, ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതും. ചെന്നൈയില്‍ വെച്ച് ഇത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന വസ്തുവാക്കി പൂജ നടത്തി പണം കൈപ്പറ്റിയിരുന്നതായാണ് വിവരം.
'ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയം: ജയറാം'
ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പൂജയ്ക്ക് പോയതെന്ന് നടൻ ജയറാം പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതിൽ എന്നാണ് പറഞ്ഞത്. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. മഹാഭാഗ്യം ആയാണ് അന്ന് കരുതിയത്. കടുത്ത അയ്യപ്പ ഭക്തനായതിനാലാണ് പൂജയ്ക്ക് പോയത്. ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലെന്നും ജയറാം പറഞ്ഞു.
ചെന്നൈയില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി കൈപ്പറ്റിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ബംഗലൂരുവിലെത്തിച്ച് പ്രദര്‍ശനം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ നിന്നും കൊണ്ടുപോയ ദ്വാരപാലക ശില്‍പ്പങ്ങള്‍ 40 ദിവസത്തിനു ശേഷമാണ് അറ്റകുറ്റപ്പണി നടത്തുന്ന ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയിലെത്തിക്കുന്നത്. കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പുപാളിയായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ പീഠം പ്രദര്‍ശന വസ്തുവാക്കിയും ഉണ്ണികൃഷ്ണന്‍ പോറ്റി പണം സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
