

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശന്റെ് പ്രതികരണം.
യുഡിഎഫിന്റെ അടിത്തറ വിപുലമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ വിപുലമാകും. വ്യക്തികളും, രാഷ്ട്രീയ പാര്‍ട്ടികളും, സോഷ്യല്‍ ഗ്രൂപ്പുകളും യുഡിഎഫുമായി സഹകരിക്കും. വിസ്മയം എന്താണെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുകയാണ്. എന്നിട്ട് അത് നടന്നില്ലെന്ന് പറയുന്നു. കേരള കോണ്‍ഗ്രസ് എം വരുമെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഐഷ പോറ്റി കോണ്‍ഗ്രസില്‍ വന്നത് നേരത്തെ പറഞ്ഞിരുന്നു എങ്കില്‍ അത് വിസ്മയം ആകുമായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മാധ്യങ്ങള്‍ കാത്തിരിക്കണം. ചില മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ ഓരോന്ന് ഉണ്ടാക്കുകയാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അപ്പോള്‍ അറിയിക്കാം എന്നും വിഡി സതീശന്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ ശ്രദ്ധമാറ്റാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത് എന്നും വി ഡി സതീശന്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു വൃത്തികേടും ശബരിമലയില്‍ നടന്നിട്ടില്ല. ഏത് വിഷയം വേണമെങ്കിലും അന്വേഷിക്കാം. ഏത് കാലത്തെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണക്കൊള്ളയില്‍ പ്രതികളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കേസില്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നു. ഇതിന് സര്‍ക്കാര്‍ മറുപടി പറയണം. എസ്‌ഐടിയുടെ നടപടികളില്‍ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates