അന്ന് വിഎസിന് വേണ്ടി ജനം തെരുവിലിറങ്ങി; ഇന്ന് വിഡി സതീശനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പിബി കേട്ടത് ഹൈക്കമാന്‍ഡ് കേള്‍ക്കുമോ?

ജനവികാരത്തിന് മുന്നില്‍ പാര്‍ട്ടി ചട്ടക്കൂടുകള്‍ ഭേദിക്കപ്പെട്ടു.
VD Satheesan -VS Achuthanandan
വിഡി സതീശന്‍ - വിഎസ് അച്യുതാനന്ദന്‍
Updated on
2 min read

ആരും വിളിച്ചുകൂട്ടിയതായിരുന്നില്ല, ഓരോരുത്തര്‍ വന്നുചേര്‍ന്ന് അത് ഒരു മഹാപ്രവാഹമായപ്പോഴാണ് 2006ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ വിഎസ് അച്യുതാനന്ദനെ സിപിഎമ്മിന് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കേണ്ടി വന്നത്. ജനവികാരത്തിന് മുന്നില്‍ പാര്‍ട്ടി ചട്ടക്കൂടുകള്‍ ഭേദിക്കപ്പെട്ടു. പിന്തുണ തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം വിഎസിനെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കി. പിന്നീട് കണ്ടത് ചരിത്രം. അതിന് സമാനമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍.

VD Satheesan -VS Achuthanandan
'കണ്ണേ കരളേ വിഡിഎസ്സേ, മുത്തേ മുത്തേ മണി മുത്തേ...'; സതീശനെ മുഖ്യമന്ത്രിയാക്കണം; നാടാകെ പ്രകടനം

ഒന്ന് വിഎസിനെ മത്സരിപ്പിക്കണമെന്നായിരുന്നെങ്കില്‍ മറ്റൊന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ്. 2001ല്‍ വിഎസ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്ത സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സാധാരണക്കാര്‍ വിശ്വസിച്ചു. എന്നാല്‍ വിഎസിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യം രൂപപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ കേരളം എമ്പാടും കണ്ണേ കരളേ വിഎസേ എന്ന മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങുകയായിരുന്നു. ഒടുവില്‍ ജനവും പാര്‍ട്ടിയും ജയിച്ചു. 82ാം വയസ്സില്‍ വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ ആ വന്ദ്യവയോധികന്റെ ചുറുചുറുക്ക് ജനം ഹൃദയത്തിലേറ്റി.

VD Satheesan -VS Achuthanandan
'മുസ്ലീം ലീഗ്' അല്ല, കോണ്‍ഗ്രസ് 'ഹിന്ദു പാര്‍ട്ടി'; ബിജെപി ആരോപണങ്ങള്‍ക്ക് കണക്ക് സഹിതം മറുപടി

2021ല്‍ ചരിത്ര വിജയം നേടിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. 99 സീറ്റുകളാണ് എല്‍ഡിഫ് നേടിയത്. യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും 21 സീറ്റുകള്‍. രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കി. സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനമാണ് വിഡി നടത്തിയത്. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സതീശന്‍ തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ മുഖം. ഘടകക്ഷികളെ യോജിപ്പിച്ചുനിര്‍ത്തുന്നതിലും പാര്‍ട്ടിയെ പഴയകാലപ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിലും സതീശന്റെ പങ്ക് മറ്റ് നേതാക്കളെക്കാള്‍ മുന്നിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ രംഗത്തെത്തിയതോടെ മൂന്ന് നേതാക്കളുടെയും അനുയായികള്‍ സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി രംഗത്തുവന്നു. ഒടുവില്‍ എഐസിസിസിക്ക് ഇടപെടേണ്ടി വന്നു.

എഐസിസി നിരീക്ഷകര്‍ സംസ്ഥാനത്ത് എത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സതീശന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. സതീശന്റെ ജന്മനാടായ നെട്ടൂരിലായിരുന്നു ആദ്യത്തെ പ്രകടനം. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്ന ഫ്‌ലക്‌സ് ഉയര്‍ത്തിയായിരുന്നു പ്രകടനം. പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സതീശന്‍ അനുകൂലികള്‍ പ്രകടനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സതീശന്‍ അനുകൂല പ്രകടനം ലക്ഷ്യത്തിലെത്തുമോയെന്നത് കണ്ടറിയാന്‍ ഇനിയും കാത്തിരിക്കണം.

Summary

VD Satheesan should be made Chief Minister; Congress workers take to the streets with slogan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com