

ആലപ്പുഴ: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനും മുന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ ബി ഗണേഷ് കുമാര്‍ ഒരു പരനാറിയാണ്. ജീവിതത്തില്‍ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണ്. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാണ് ഗണേഷിന് ഇടതുപക്ഷം മന്ത്രിസ്ഥാനം നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ് എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല. മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. പിണറായി വിജയനെപ്പോലുള്ള നേതാക്കള്‍ ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. എന്നാല്‍ ഷംസീര്‍ ചുളുവില്‍ നേതാവായ ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സഖാക്കള്‍ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ മൂന്നാം തവണയും അധികാരം നേടാനുള്ള അവസരം നഷ്ടമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോല്‍പ്പിച്ചത്. നേതാക്കള്‍ക്കുണ്ടായ ധിക്കാരവും ധാര്‍ഷ്ട്യവും പരാജയത്തിന്റെ ആക്കം കൂട്ടി. പിണറായി വിജയന്റെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയാണ്. എസ്എന്‍ഡിപിക്ക് എതിരായ കേസുകളില്‍ ഇടപെട്ട് പി. ശശി നിരന്തരം പാരകള്‍ വെക്കുകയായിരുന്നു. മുന്‍പ് നായനാരുടെ കൂടെ ഉണ്ടായിരുന്ന കാലത്തും ശശി പല വൃത്തികേടുകളും ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായി വിജയന്റെ തലയില്‍ മാത്രം കെട്ടിവെക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പിണറായിയെ നേരിട്ട് എതിര്‍ക്കാന്‍ മടിയുള്ളവരാണ് തനിക്കെതിരെ തിരിയുന്നത്. പിണറായിക്ക് ചെയ്തു തരാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്തു തന്നിട്ടില്ല. എന്നാലും താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മതേതരത്വം പറഞ്ഞുനടന്ന ഈഴവര്‍ ഒരിടത്തും എത്തിയിട്ടില്ല. ഇനി നൂറ് കൊല്ലം കഴിഞ്ഞാലും കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തനിക്കെതിരെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി, ആരുടെയും ഔദാര്യത്തിലല്ല താൻ ഈ സ്ഥാനങ്ങളിൽ എത്തിയതെന്നും വ്യക്തമാക്കി. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിക്കെതിരെ ഉന്നയിക്കുന്ന രാഷ്ട്രീയപരമായ വിമർശനങ്ങളെ മനപ്പൂർവ്വം ഒരു പ്രത്യേക മതസമുദായത്തിന് എതിരെയുള്ള ആക്രമണമായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
മതമാണ്, മതമാണ് എല്ലാമെന്ന് പറഞ്ഞ് തീവ്രവാദ മതം പറഞ്ഞവർ മന്ത്രിയായില്ലേ. മതേതരത്വം പറഞ്ഞ നമ്മൾ ആരാണ്, തെണ്ടിയായില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates