

ന്യൂഡൽഹി: സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിമർശിച്ച് വിശ്വഹിന്ദു പരിഷത്ത്. കാന്തപുരത്തിനെതിരെ കേസെടുത്ത് ജയിലിലടയ്ക്കാൻ കേരള സർക്കാരും ദേശീയ വനിതാ കമ്മീഷനും തയ്യാറാകണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. വിഷയത്തിൽ കോൺഗ്രസും മറ്റ് മതേതര പാർട്ടികളും മുസ്ലിം സംഘടനകളും സ്വീകരിക്കുന്ന മൗനത്തെ ചോദ്യം ചെയ്ത വിഎച്ച്പി, പ്രസ്താവനയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാലാണ് വിമർശനവുമായി രംഗത്തെത്തിയത്. സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ കാന്തപുരം സംസാരിച്ചിട്ടും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ മറ്റ് 'മതേതര' രാഷ്ട്രീയ നേതാക്കൾക്കോ ഇതിനെതിരെ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള ധൈര്യമില്ലെന്ന് അദ്ദേഹം ആരോപിച്ചു. "സ്ത്രീകളെ വഞ്ചിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ ഈ നിലപാടിനെതിരെ മുഴുവൻ മതേതര കൂട്ടായ്മകളും പുലർത്തുന്ന നിശബ്ദത, അവർ ഈ സ്ത്രീവിരുദ്ധ ശക്തികളുടെ പിടിയിലാണെന്നതിന്റെ വ്യക്തമായ തെളിവാണ്. ഇത്തരം സ്ത്രീവിരുദ്ധരെ ജയിലിൽ അടയ്ക്കാൻ കേരള സർക്കാർ നടപടിയെടുക്കണം. ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കണം"—ബൻസാൽ ആവശ്യപ്പെട്ടു.
കാന്തപുരം പ്രകടിപ്പിച്ചത് യഥാർത്ഥ ഇസ്ലാമിക നിലപാടാണോ എന്ന് വ്യക്തമാക്കാൻ ജംഇയ്യത്തുൽ ഉലമ, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് , ദാറുൽ ഉലൂം ദയൂബന്ദ് തുടങ്ങിയ സംഘടനകൾ തയ്യാറാകണമെന്ന് വിഎച്ച്പി വക്താവ് ആവശ്യപ്പെട്ടു. ഇസ്ലാം അനുശാസിക്കുന്നത് ഇതാണോ എന്ന് വ്യക്തമാക്കണം. ഉലമാക്കളും മൗലാനമാരും മുഫ്തിമാരും എന്തുകൊണ്ടാണ് ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്നത്? മതപണ്ഡിതർ തെറ്റായ കാര്യമാണ് പറഞ്ഞതെങ്കിൽ അവരുടെ അറസ്റ്റ് ആവശ്യപ്പെടാൻ മുസ്ലിം സംഘടനകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന ഇസ്ലാമിക് കോൺഫറൻസിലായിരുന്നു വിവാദ പ്രസംഗം. സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങുന്നത് മഹാവിനാശത്തിന് കാരണമാകുമെന്നും അത് തടയാനാണ് ഇസ്ലാം പർദ്ദ നിർദ്ദേശിച്ചതെന്നുമായിരുന്നു കാന്തപുരത്തിന്റെ പരാമർശം. പ്രസ്താവന വൻ വിവാദമായതോടെ വ്യാഴാഴ്ച അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങൾ സ്ത്രീകളെ കുഴിച്ചുമൂടണമെന്നോ വീടുകളിൽ പൂട്ടിയിടണമെന്നോ പറയുന്ന ആളുകളല്ലെന്നും, പതിനായിരക്കണക്കിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും മറ്റ് അവസരങ്ങളും നൽകുന്ന സ്ഥാപനങ്ങൾ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും കാന്തപുരം വ്യക്തമാക്കി. സ്ത്രീകൾക്ക് രണ്ടാം സ്ഥാനമാണ് നൽകുന്നതെന്ന പ്രചാരണം ശരിയല്ലെന്നും എല്ലാവരും യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates