M B Rajesh
മന്ത്രി എം ബി രാജേഷ്(M B Rajesh) ടിവി ദൃശ്യം

'മാലിന്യം വലിച്ചെറിയുന്നത് കണ്ടോ? തെളിവ് സഹിതം നല്‍കൂ'; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം ഉറപ്പ്

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് നടപടി.
Published on

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ ഇനി മടിച്ചു നില്‍ക്കേണ്ട. തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്താല്‍ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പരാതിക്കാരന് പാരിതോഷികമായി നല്‍കും. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷി(M B Rajesh) ന്റേതാണ് തീരുമാനം. 2,500 രൂപ പാരിതോഷികം എന്ന പരിധി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യം തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് നടപടി.

തെളിവുകളോടെ വിവരം നല്‍കുന്ന എല്ലാവര്‍ക്കും പാരിതോഷികം ലഭിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഹരിതകര്‍മ സേനാംഗങ്ങള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. 9446700800 എന്ന വാട്സാപ് നമ്പറില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കി.

മാലിന്യം വലിച്ചെറിയുന്നതും, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8,674 പരാതികളാണ് ഇതുവരെ വാട്‌സാപ് നമ്പര്‍ വഴി ലഭിച്ചത്. കൃത്യമായ വിവരങ്ങള്‍ സഹിതം ലഭിച്ച 5,361 പരാതികള്‍ സ്വീകരിച്ചു. ഇതില്‍ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളും തെളിവുകളുമുള്‍പ്പെടെ ലഭിച്ച 439 കേസുകളില്‍ കുറ്റക്കാര്‍ക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തി. വാട്‌സാപ്പിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 31 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. ഏറ്റവുമധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ്. കുറവ് വയനാട് ജില്ലയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com