

വയനാട്; കുട്ടിക്കടുവ വീണ കുഴിക്കരികിൽ എത്തി നിർത്താതെ കരഞ്ഞ് അമ്മക്കടുവ. മന്ദംകൊല്ലിയിലെ കുഴിയിൽ വീണ കുഞ്ഞു വീണു 10 ദിവസമായ ഇന്നലെയാണ് അമ്മ കടുവയുടെ കരച്ചിൽ കേട്ടത്. ഒരു മണിക്കു ശേഷം 10 മിനിറ്റോളം നീളുന്ന കരച്ചിൽ ശബ്ദം പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ പതിയുകയായിരുന്നു. കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെങ്കിലും ഇടവിട്ട് പ്രത്യേക രീതിയിൽ ഉച്ചത്തിൽ അമറുന്ന ശബ്ദമാണുള്ളത്. മുൻപ് കടുവയുടെ ചിത്രം പതിഞ്ഞ വിഡിയോയിലും ഇതേ ശബ്ദം തന്നെയായിരുന്നു.
കുഞ്ഞിനെ അമ്മക്കടുവയോടൊപ്പം കാട്ടിൽ തുറന്നു വിട്ടെന്ന് വനംവകുപ്പ്
കഴിഞ്ഞ 17നു രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുഴിയിൽ കുട്ടിക്കടുവ വീണത്. മയക്കുവെടി വച്ചു പിടികൂടിയ കുട്ടിക്കടുവയെ 19ന് പുലർച്ചെ അമ്മക്കടുവയോടൊപ്പം കാട്ടിൽ തുറന്നു വിട്ടെന്നാണു വനംവകുപ്പ് വെളിപ്പെടുത്തിയിരുന്നത്. പിന്നീട് വനം വകുപ്പിന്റെ ക്യാമറയിൽ വനാതിർത്തിയിൽ നിന്ന് ഒരു കടുവ പതിഞ്ഞിരുന്നു. അത് പെൺകടുവയാണെന്നും സ്ഥിരീകരിച്ചിരുന്നു.
കുട്ടിയെ തേടി തള്ളക്കടുവ എത്തുന്നത്
വനംവകുപ്പ് ശക്തമായ നിരീക്ഷണം നടത്തുന്നതിനിടെയാണു കടുവ പ്രദേശത്തുനിന്നു പോയിട്ടില്ലെന്ന് സൂചന നൽകി വീണ്ടും ശബ്ദം പുറത്തു വരുന്നത്. ഇന്നലെ സ്വകാര്യ ക്യാമറയിൽ ശബ്ദം പതിഞ്ഞതിന് പുറമേ തൊട്ടടുത്ത് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ ഫ്ലാഷ് തെളിയുന്നതും പതിഞ്ഞിട്ടുണ്ട്. കുട്ടിയെ തേടി തള്ളക്കടുവ എത്തുന്നതു തന്നെയാണെന്നാണു വിദഗ്ധർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates