

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാര്‍ട്ടി ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ചിട്ടില്ല. മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച് ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നാണ് മാധ്യമപ്രചാരണം. അങ്ങനെയൊരു സംഭം ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യമില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. പാര്‍ട്ടി നേതാക്കള്‍ ദൗത്യവുമായി വരുന്നു എന്നതാണ് മറ്റൊരു പ്രചാരണം. ഒരു ദൗത്യവുമായി ആരും എന്റെയടുത്ത് വന്നിട്ടില്ല. ആര്‍ നാസറിന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വന്നു കണ്ടിരുന്നു. അതിന് മുന്‍പ് ഒരാഴ്ച മുന്‍പ് സുജാതയും ഹരിശങ്കറും വന്നു. സുജാത ബന്ധുവാണ്.ഹരിശങ്കര്‍ ഒന്നും മിണ്ടിയില്ല. സുജാത രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച് പോയി. അടുത്ത ദിവസങ്ങളില്‍ നടന്ന കാര്യമാണ്. ഇതെല്ലാ പ്രചാരണങ്ങളാണ്. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. ദൗത്യവുമായി വരേണ്ട സാഹചര്യങ്ങളുമില്ല.' - ജി സുധാകരന്‍ പറഞ്ഞു.
'ആരും നിര്‍ബന്ധിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്നുമാത്രം. എന്നാല്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. മൂലധനവും കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടുണ്ട്. കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോ ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാന്‍. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. പാര്‍ട്ടിയുടെ പരിപാടിയെയും ഭരണഘടനയെയും രേഖയെയും ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡെലിഗേറ്റ് ആണ്. പാര്‍ട്ടിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ട്ടിയിലും ചേരാനും ഉദ്ദേശിക്കുന്നില്ല. ഒരു മുന്നണിയിലും ചേരാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തിഹത്യ നടത്താനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ വ്യക്തിഹത്യ ചെയ്തിട്ടുണ്ട്. എന്റെ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയൊന്നും ഒരു ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമിറ്റിയും എതിര്‍ത്തിട്ടില്ല. പാര്‍ട്ടി പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നു. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു. പാര്‍ട്ടി ജീവിതം നയിക്കുന്ന ഒരാളെ വ്യക്തിഹത്യ നടത്തുകയാണ്. വ്യക്തിഹത്യ കൊണ്ട് പാര്‍ട്ടി നശിക്കുകയല്ലാതെ എവിടെങ്കിലും രക്ഷപ്പെട്ടതായി കേട്ടിട്ടുണ്ടോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏക ആയുധം രാഷ്ട്രീയമാണ്.വര്‍ഗ സമര സിദ്ധാന്തത്തെ അധിഷ്ഠിതമാക്കിയ രാഷ്ട്രീയമാണ്. ബുക്ക് വായിച്ച് നോക്കിയാലല്ലോ മനസിലാവൂ. രാഷ്ട്രീയമായി ഇടിവ് കേരളത്തില്‍ സംഭവിച്ചു. ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സംഭവിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് ആവേശം ഉണ്ടാക്കുന്ന ഒന്നും ഇല്ല. ഗാന്ധിജിയുടെ ലാളിത്യം വേണമെന്നതാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്. ഗാന്ധിസത്തോട് പൂര്‍ണമായി യോജിപ്പില്ല. പൊതുപ്രവര്‍ത്തകന്‍ ആഡംബരപൂര്‍വം ജീവിക്കാന്‍ പാടില്ല.വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് ആര്‍ജിക്കരുത്. അതാണോ കാണുന്നത്'- ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates