

തൊടുപുഴ: കുഴമ്പ് ചോദിച്ചെത്തിയ യുവാവ് ആയുർവേദ ആശുപത്രിയുടെ ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചു. ഇടുക്കി നെടുങ്കണ്ടം ചാറൽമേട് ആയുർവേദ ഡിസ്പെൻസറിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കല്ലേലുങ്കേൽ സ്വദേശി ബിജുമോനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ശരീര വേദനയ്ക്ക് കുഴമ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് ബിജുമോൻ, ചാറൽമേട് ആയുർവേദ ഡിസ്പെൻസറിയിൽ എത്തിയത്. ഈ സമയത്ത് ആശുപത്രിയിൽ ഡോക്ടർ ഇല്ലായിരുന്നെങ്കിലും ജീവനക്കാർ ഇയാൾക്ക് കുഴമ്പ് നൽകി.
എന്നാൽ കൂടുതൽ വേണം എന്നാവശ്യപ്പെട്ട് ഇയാൾ ബഹളം വെയ്ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് റോഡിൽ നിന്ന് കല്ലുകൾ പെറുക്കി ആശുപത്രിയിലേക്ക് എറിഞ്ഞു. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വിവിധ ജനാലകളുടെ ചില്ലുകൾ പൊട്ടി. ആശുപത്രിയിൽ മറ്റ് രോഗികൾ ഉള്ളപ്പോഴായിരുന്നു സംഭവം.
പരിഭ്രാന്തരായ ജീവനക്കാർ നെടുങ്കണ്ടം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയും ലഹരിയ്ക്ക് അടിമയുമായ ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാണ്.
സ്ത്രീകൾ മാത്രമുള്ളപ്പോൾ വീടുകളിൽ എത്തി ബഹളം വെയ്ക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിനാൽ സ്വയ രക്ഷയ്ക്കായി മുളക് കലക്കിയ വെള്ളം വീടുകളിൽ സൂക്ഷിയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനവും ഇയാൾ നടത്താറുണ്ടെന്നും ആരോപണമുണ്ട്.
Young man breaks windows of ayurveda hospital by throwing stones.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates