കൊച്ചി: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. 'മെഡിക്കല്‍ കോളജിലെ ഔദ്യോഗിക ഡിസ്ചാര്‍ജ് സമയമായ രാവിലെ 10 മണി എന്നത് ഉള്‍പ്പെടെ യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ, കഴുത്തിനു ഗുരുതര പരിക്കേറ്റിട്ടും കാറില്‍ 10 മണിക്കൂര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ആരോഗ്യമന്ത്രിയുടെ ആരോഗ്യം വെച്ച് കളിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ അന്വേഷണം വേണം' - അബിന്‍വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ് അതിന്റെ വേദന കഴുത്തില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന അവസ്ഥയിലുള്ള ഒരു രോഗിയെ ഒറ്റയടിക്ക് ഡിസ്ചാര്‍ജ് ചെയ്ത് ഒരു ആംബുലന്‍സ് പോലും വിട്ടുനല്‍കാതെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ പറഞ്ഞയച്ച അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഈ വീഴ്ചയേക്കുറിച്ച് വകുപ്പ് മന്ത്രി തന്നെ മുന്‍കൈ എടുത്ത് അന്വേഷണം നടത്തണം'- വിടി ബല്‍റാം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. .
'കഴുത്തിന് ഗുരുതര പരിക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400ലധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന്' എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അബിന്‍ വര്‍ക്കിയുടെ കുറിപ്പ്
അങ്ങനെ ആ നാടകം ഒഫീഷ്യലി പൊട്ടിയതായി അറിയിക്കുന്നു..
ഇത് ഇന്നലെ വൈകുന്നേരം മെഡിക്കൽ ബോർഡ് കൂടി പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ട്. ഇതിന്റെ അവസാന വരി ശ്രദ്ധിക്കുക.
" നിലവിലുള്ള ശാരീരിക അവസ്ഥയിൽ യാത്ര അനുവദനീയമല്ലാത്തതിനാൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തന്നെ ചികിത്സ തുടരുവാൻ തീരുമാനിച്ചു "
പക്ഷെ ഇന്ന് പുലർച്ചെ നാല് മണിക്ക് കഴുത്തിന് ഗുരുതര പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി ആരും അറിയാതെ ആരോടും പറയാതെ എഴുന്നേറ്റ് കുളിച്ച് സ്വന്തം കാറിൽ തിരുവനന്തപുരത്തേക്ക് പോയി.
മെഡിക്കൽ കോളേജിലെ ഔദ്യോഗിക ഡിസ്ചാർജ് സമയമായ രാവിലെ 10 മണി എന്നത് ഉൾപ്പടെ യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ, കഴുത്തിനു ഗുരുതര പരിക്കേറ്റിട്ടും കാറിൽ 10 മണിക്കൂർ യാത്ര ചെയ്യാൻ അനുവദിച്ചു കൊണ്ട് ആരോഗ്യമന്ത്രിയുടെ ആരോഗ്യം വെച്ച് കളിക്കുന്ന പരിയാരം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ മന്ത്രി തന്നെ ഒരു അന്വേഷണം നടത്തി റിപ്പോർട്ട് അലമാരയിൽ വയ്ക്കേണ്ടതാണ്.
ഇതിന്റെ പേരിൽ കേരളത്തിൽ ഉടനീളം നടന്ന കലാപങ്ങളെ കുറിച്ച് ആര് ഉത്തരം പറയും? നിരവധി കോൺഗ്രസ് ഓഫീസുകൾ അക്രമിക്കപ്പെട്ടു, കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചു, കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബെറിഞ്ഞു. നടക്കാത്ത ഒരു സംഭവത്തിന്റെ പേരിൽ കേരളത്തെ ഇങ്ങനെ കുരുതിക്കളം ആക്കി മാറ്റിയതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാർ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
1. മുദ്രാവാക്യം കഴുത്തിൽ തട്ടി ഗുരുതരമായ കഴുത്ത് ഉളുക്കിയ വീണ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അഞ്ചര മണിക്കൂറോളം വീണ മന്ത്രിയെ പരിശോധിച്ചിട്ടും രോഗം കണ്ടെത്താനാകാതെ അവിടെ കിടത്തി MRI മെഷീൻ പോലും ഇല്ലാത്ത കാരണത്താൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു.
2. പരിയാരം മെഡിക്കൽ കോളേജ് വിശദമായി പരിശോധിച്ചിട്ടും സംഭവം എന്തോ വലിയ ഗുരുതരമാണ് എന്ന് മനസ്സിൽ ആയതല്ലാതെ പരിക്കും കണ്ടുപിടിക്കാൻ പറ്റിയില്ല, അത് ഭേദമായതുമില്ല.
3. രണ്ടു ദിവസം ക്ഷമിച്ച മന്ത്രി ഒടുവിൽ ഇന്ന് ഡിസ്ചാർജ് സമയത്തിന് മുൻപ് വെളുപ്പിന് 4 മണിക്ക് തന്നെ ഡിസ്ചാർജ് വാങ്ങി പോകുന്നു.
4. മിന്നാരത്തിൽ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയിൽ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയർ ആംബുലൻസ് പോലും ക്രമീകരിക്കാതെ റോഡിൽ കൂടി 400 ഇൽ അധികം കിലോമീറ്റർ യാത്ര ചെയ്തു കാറിൽ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു.
സർക്കാർ ആശുപത്രിയിൽ പോയ സാക്ഷാൽ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ നമ്മൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും.
വെറുതെയല്ല പൈസയുള്ളവർ ചികിത്സിക്കാൻ അമേരിക്കയിൽ പോകുന്നത്….
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates