മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിലെ ചർച്ചകൾ സജീവമാകുന്നതിനിടെ, സംഘടനയിലെ വിഭാഗീയ തർക്കങ്ങൾക്ക് സമവായം കണ്ടെത്താൻ പാണക്കാട് കുടുംബത്തിൽ നിന്നുള്ള നേതൃത്വത്തെ മുന്നിൽ കൊണ്ടുവരാൻ ലീഗ് നേതൃത്വം നീക്കം തുടങ്ങി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങൾ സംസ്ഥാന പ്രസിഡന്റായേക്കുമെന്നാണ് സൂചന.
യൂത്ത് ലീഗിലെ പ്രസിഡന്റ് സ്ഥാനത്തിനായി പി.കെ. ഫിറോസ്, പി.കെ. നവാസ് വിഭാഗങ്ങൾ ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. ഫിറോസ് വിഭാഗം നേരത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിഷബ് കീഴരിയൂരിന്റെ പേര് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളുടെയും അവകാശവാദങ്ങൾക്കിടയിൽ സമവായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഈനലി തങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.
ജനപ്രതിനിധികൾ സംഘടനാ ഭാരവാഹിത്വം വഹിക്കേണ്ടതില്ലെന്ന നിലപാടും ഫിറോസ് വിഭാഗം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പി.കെ. നവാസിന്റെ പേരും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നിരുന്നെങ്കിലും ലീഗ് മുന്നോട്ടുവച്ച ‘ഒരാൾക്ക് ഒരു പദവി’ എന്ന നിലപാട് അദ്ദേഹത്തിന് തടസ്സമായേക്കും.
അതേസമയം, മുഈനലി തങ്ങളെ പ്രസിഡന്റാക്കുന്നതിൽ നേതൃത്വം ധാരണയിലെത്തിയാൽ മിഷബ് കീഴരിയൂരിനെ ജനറൽ സെക്രട്ടറിയാക്കാനാണ് സാധ്യത. സംഘടനയിലെ സീനിയോറിറ്റിയും പ്രവർത്തന പരിചയവും മിഷബിന് അനുകൂല ഘടകമാണ്.
സി.കെ. നജഫിനെ ജനറൽ സെക്രട്ടറിയാക്കണമെന്നതാണ് പി.കെ. നവാസ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള വിഭാഗീയ വടംവലിക്ക് പരിഹാരമായി മുഈനലി തങ്ങളെ മുന്നിൽ നിർത്തുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് മിഷബിനെ പരിഗണിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
‘ഒരാൾക്ക് ഒരു പദവി’ എന്ന മാനദണ്ഡം കർശനമായി നടപ്പാക്കുന്നില്ലെങ്കിൽ പി.കെ. നവാസിനെ സീനിയർ വൈസ് പ്രസിഡന്റായി പരിഗണിക്കാനും സാധ്യതയുണ്ട്. സി.കെ. നജഫിനെ ട്രഷറർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
നവംബറിൽ നടക്കാനിരിക്കുന്ന പുനഃസംഘടന യൂത്ത് ലീഗിലെ ഭാരവാഹി മാറ്റം മാത്രമല്ല, സംഘടനയ്ക്കുള്ളിലെ വിഭാഗീയ സമവാക്യങ്ങൾ പുനഃക്രമീകരിക്കുന്ന നിർണായക നീക്കമായി മാറുകയാണ്. ഇരുവിഭാഗങ്ങളെയും ഒപ്പം നിർത്തി സംഘടനയിലെ അധികാരപ്പോര് കൂടുതൽ രൂക്ഷമാകാതെ നിയന്ത്രിക്കുകയെന്നതാണ് ലീഗ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates