അച്ഛന്‍ മക്കളെ ബലാത്സംഗം ചെയ്തു, രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കു കാഴ്ചവച്ചു; നാടിനെ ഞെട്ടിച്ച പീഡന കഥ പുറത്ത്

ആദ്യം പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും തുടര്‍ന്ന് തന്നെയും സഹോദരിയെയും മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചെന്നും മൂത്ത കുട്ടി പൊലീസിനു മൊഴി നല്‍കി
അച്ഛന്‍ മക്കളെ ബലാത്സംഗം ചെയ്തു, രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കു കാഴ്ചവച്ചു; നാടിനെ ഞെട്ടിച്ച പീഡന കഥ പുറത്ത്
Updated on
1 min read

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതി സഹോദരിമാരെ പിതാവിന്റെ ഒത്താശയോടെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്. പെണ്‍കുട്ടികളുടെയും ചൈല്‍ഡ് ലൈന്‍ അധികൃതരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടികളുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്‌ചെയ്തതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കുരിക്കത്തൂരിനു സമീപം ശിവഗിരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പതിനേഴും പതിനാലും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷമായി ഇവരെ പിതാവും ബന്ധുക്കളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ബിസിനസ് രംഗത്തുള്ളവരും പീഡിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യം പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും തുടര്‍ന്ന് തന്നെയും സഹോദരിയെയും മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചെന്നും മൂത്ത കുട്ടി പൊലീസിനു മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൂത്ത കൂട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രണ്ടു പെണ്‍കുട്ടികളുടെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി, കുന്നമംഗലം, മെഡിക്കല്‍ കോളജ്, കാക്കൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സ്, പട്ടിക ജാതി പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക രാഷട്രീയ നേതാവ് കൂടിയായ അമ്മാവന്‍ ഉള്‍പ്പെടെ പത്തു പേരെയാണ് ഇതിനകം പൊലീസ് അറസ്റ്റ്‌ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കു കാഴ്ചവച്ചതായാണ് മൊഴി. കുട്ടികളെ ഇപ്പോള്‍ ഷെല്‍റ്റല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മാതാവിനോടാണ് കുട്ടികള്‍ പീഡനവിവരം ആദ്യം പറഞ്ഞതെന്നും അവര്‍ ഇതു മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com