തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാ പാസ് വേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള യാത്രാ നിരോധനവും ഇവര്‍ക്ക് ബാധകമല്ല. ഹോട്ട്സ്പോട്ട് മേഖലകളിലേക്കു പാസ് നല്‍കില്ല.
കണ്ടെയ്‌ൻമെന്റ് സോണിൽ ഉപാധികളോടെ സ്വകാര്യ ഓഫീസുകള്‍ തുറക്കാം. ഓഫീസില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. എല്ലാ വാഹനങ്ങള്‍ക്കും ഓടാന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനിനു ശ്രമം തുടരും. വരുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍ നിന്ന് പാസ് വാങ്ങണം. തീവ്ര രോഗ ബാധയുള്ള സ്ഥലങ്ങളില്‍ നിന്നു വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതയുണ്ടാകും. റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവര്‍ ഒരാഴ്ച സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയണം. അതിര്‍ത്തിയില്‍ സ്വീകരണം പാടില്ല.
അടുത്ത മാസത്തോടെ വിമാന സർവീസുകളുടെ എണ്ണം കൂടുമെന്നാണു വിവരം. ആഴ്ചയിൽ അറുപതിനായിരം പ്രവാസികളെങ്കിലും കേരളത്തിലേക്ക് എത്തും. ഇവരെയും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates