ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെക്കിട്ടില്ല; സിപിഐ ജില്ലാ എക്‌സിക്യൂട്ടിവില്‍ കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം

കാനത്തിന്റെ നിലപാടു മൂലം എംഎല്‍എയ്ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ്
ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെക്കിട്ടില്ല; സിപിഐ ജില്ലാ എക്‌സിക്യൂട്ടിവില്‍ കാനം രാജേന്ദ്രന് രൂക്ഷ വിമര്‍ശനം
Updated on
1 min read

കൊച്ചി: കൊച്ചിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പൊലീസ് നടപടിയോട് മൃദുസമീപനം സ്വീകരിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിന് സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടില്ലെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.

പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് ഡിഐജി ഓഫിസിലേക്കു മാര്‍ച്ചു നടത്തിയതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ സംസ്ഥാന നേതൃത്വം തന്നെ തള്ളിപ്പറയുന്ന സാഹചര്യമാണ് ഉണ്ടായത്. പാര്‍ട്ടി തീരുമാനത്തെ തള്ളിയ നേതൃത്വം പരസ്യമായി മാപ്പു പറയണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എംഎല്‍എ അടക്കമുള്ളവര്‍ക്കു ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റിട്ടും ശക്തമായ നിലപാടു സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി തയാറായില്ല. കാനത്തിന്റെ നിലപാടു മൂലം എംഎല്‍എയ്ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ്. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെക്കിട്ടില്ലെന്ന് നിര്‍വാഹക സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.

രാവിലെ കൊച്ചിയില്‍ എത്തിയിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വാഹക സമിതിയില്‍ പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിപിഐ നേതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ കാനം നിര്‍വാഹക സമിതിയില്‍ പങ്കെടുക്കാതെ മടങ്ങി. പങ്കെടുക്കുമെന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നാണ് കാനം ഇതിനെക്കുറിച്ചു പ്രതികരിച്ചത്. 

പൊലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ എല്‍ദോ എബ്രഹാം എംഎല്‍എയെ കാനം സന്ദര്‍ശിച്ചു. പൊലീസ് മര്‍ദനത്തിന്റെ വിവരങ്ങള്‍ സെക്രട്ടറിയെ ധരിപ്പിച്ചതായി എംഎല്‍എ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com