കൊച്ചി: അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ല അതിവര്‍ഷം മൂലമാണ് കേരളത്തിൽ പ്രളയം സംഭവിച്ചതെന്ന് ആവർത്തിച്ച് കെഎസ്ഇബി. ഹൈക്കോടതിയിലാണ് കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം ഈ വര്‍ഷം ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.
അണക്കെട്ടുകളിലെ ജല നിരപ്പ് ആശങ്കാജനകമാം വിധം ഉയരുന്നു. അത് ക്രമപ്പെടുത്തണം എന്ന ആവശ്യമുന്നയിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതൊരു ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. തുടർന്നായിരുന്നു കെഎസ്ഇബി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ഇടുക്കി അണക്കെട്ട് ഈ വര്‍ഷം തുറക്കേണ്ടി വരില്ലെന്ന് സത്യവാങ്മൂലത്തിൽ കെഎസ്ഇബി വ്യക്തമാക്കി. കാലാവസ്ഥ പ്രവചനങ്ങള്‍ പ്രകാരം ജൂണ്‍ ഒന്നിന് 23 ശതമാനം വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉള്ളത്. ഇത് സാധാരണ നിലയേക്കാള്‍ 30 അടി കുറവാണ്. അതുകൊണ്ടുതന്നെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു.
2018ലെ പ്രളയം സംഭവിച്ചത് അതിവര്‍ഷം മൂലമാണ്. അണക്കെട്ടുകള്‍ തുറന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദം ശരിയല്ല. 2018ല്‍ ശരാശരിയേക്കാള്‍ 168 ശതമാനം അധികം മഴ ലഭിച്ചുവെന്നുംകെഎസ്ഇബി പറയുന്നു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഈ വര്‍ഷം സംസ്ഥാനത്ത് പ്രളയമുണ്ടാകുമെന്നതടക്കമുള്ള വാദങ്ങള്‍ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates