തിരുവനന്തപുരം: ബിജെപിക്കാർക്ക് കാര്യങ്ങൾ അറിയാത്തതു കൊണ്ടാണ് വ്യാജ ഒപ്പ് ആരോപണവുമായി അവർ രംഗത്തെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകളിലെ ഒപ്പ് തന്റെ ഒപ്പു തന്നെയാണ്. ഫയൽ പരിശോധന ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണെന്ന് പറഞ്ഞ അദ്ദേഹം മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയൽ മാത്രമല്ല, 2018 സെപ്റ്റംബർ ആറ് എന്ന ദിവസം 39 ഫയലുകളിൽ താൻ ഒപ്പിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നുവരുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ചുളള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഫയൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ ഒരു വിശദീകരണം വായിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ കൈയിലും ഐ പാഡുണ്ടെന്നും യാത്രകളിൽ താൻ അത് കൈയിൽ കരുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ഒപ്പ് സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണം ഗുരുതരമാണെന്ന മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തേയും അദ്ദേഹം ചിരിച്ചു തള്ളി. ഒക്കച്ചങ്ങായിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പറയുന്നതിന് ബലം കൊടുക്കാൻ യുഡിഎഫ് ഇടപെടുകയാണിപ്പോൾ. അത്തരമൊരു നിലപാടാണ് യുഡിഎഫ് നിലവിൽ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates